ADVERTISEMENT

കണ്ണൂർ ∙ പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ, ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ഉപേക്ഷ പാടില്ലെന്നു കേന്ദ്രം ആവർത്തിക്കുമ്പോഴും വാക്സീൻ സ്റ്റോക്കില്ലാതെ കേരളം. കോവിഷീൽഡ്, കോർബെവാക്സ് പ്രതിരോധ മരുന്നുകളുടെ ഒരു ഡോസ് പോലും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ല. നാളെ കാലാവധി കഴിയുന്ന 14,390 ഡോസ് കോവാക്സിൻ മാത്രമാണ് സ്റ്റോക്കുള്ള കോവിഡ് വാക്സീൻ. മുൻപ് വാക്സീൻ എടുക്കാൻ ആളുകൾ എത്താത്തതിനാലാണ് സർക്കാർ മരുന്നു സംഭരണം കുറച്ചത്.

 അതേസമയം, പുതുവർഷത്തിന്റെ ആദ്യ നാളുകളിൽ കോവിഡ് കേസുകളുയരാമെന്ന മുന്നറിയിപ്പു വരുമ്പോൾ കേരളത്തിൽ ഇനിയും 90 ശതമാനത്തോളം ആളുകൾ കരുതൽ ഡോസ് എടുക്കാനുണ്ട്. രണ്ടു ഡോസുകളും എടുക്കാത്തവരുമുണ്ട്. ആരോഗ്യപ്രവർത്തകരിൽ പോലും കരുതൽ ഡോസ് എടുത്തവർ പകുതിപ്പേർ മാത്രമാണ്. കരുതൽ ഡോസ് എടുക്കാൻ കാര്യമായ നിർദേശം സർക്കാരിന്റെ ഭാഗത്തു നിന്നില്ലാത്തതിനാൽ വാക്സിനേഷനോട് ജനം വിമുഖത കാണിക്കുകയാണ്. എന്നാൽ, പുതുവർഷത്തുടക്കം നിർണായകമാകുമെന്നു കേന്ദ്ര മുന്നറിയിപ്പുള്ളതിനാൽ കൂടുതൽ പേർ വാക്സീനെടുക്കാൻ എത്തിയാൽ സർക്കാർ ആശുപത്രികളിൽ പ്രതിസന്ധിയുണ്ടാകും.

 വളരെക്കുറഞ്ഞ അളവിൽ കോവിഷീൽഡ് വാക്സീൻ സംസ്ഥാനം ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നിന്റെ കാലാവധി കുറവായതിനാലും ഒരു വയലിൽ കൂടുതൽ ഡോസുകളുള്ളതിനാലും വലിയ അളവിൽ വാക്സീൻ വാങ്ങി സൂക്ഷിക്കുന്നതും പ്രായോഗികമല്ല. വീണ്ടും കോവിഡ് വ്യാപിക്കുന്നതിനു മുൻപ് വാക്സീൻ യജ്ഞം ശക്തമാക്കാനുള്ള നടപടിയാണു സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. 

 അതേസമയം ചില സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞ അളവിൽ കോവിഷീൽഡ് ലഭ്യമാണ്. മുൻപ് സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് സർക്കാരിനു കൈമാറിയിരുന്നെങ്കിലും വാക്സീനെടുക്കാൻ ആളില്ലാതെ ഇവ നശിച്ചുപോകുന്ന സാഹചര്യമുണ്ടായിരുന്നു. നിലവിൽ തൃശൂർ ജില്ലയിൽ ആകെയുള്ളത് 50 ഡോസ് കോവാക്സിൻ മാത്രമാണ്. പാലക്കാട് ജില്ലയിൽ 180 ഡോസും വയനാട് 160 ഡോസും തിരുവനന്തപുരത്ത് 370 ഡോസും മാത്രം. 2000 ഡോസിനു മുകളിൽ വാക്സീൻ സ്റ്റോക്കുള്ളത് ആലപ്പുഴ, മലപ്പുറം ജില്ലകളിൽ മാത്രമാണ്.

 

∙ജില്ല, കോവാക്സിൻ ഡോസ് (ഡിസംബർ 31 വരെ കാലാവധിയുള്ള മരുന്ന്)

ആലപ്പുഴ– 2240 ഡോസ്

എറണാകുളം– 420

ഇടുക്കി–1570

കണ്ണൂർ– 1520

കാസർകോട്– 720

കൊല്ലം–360

കോട്ടയം–420

കോഴിക്കോട്–1970

മലപ്പുറം– 1840

പാലക്കാട്–180

പത്തനംതിട്ട–2570

തൃശൂർ–50

വയനാട്–160

ആകെ– 14,390 ഡോസ്.

 

 

English Summary: Covid vaccine shortage in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com