ADVERTISEMENT

ആലപ്പുഴ ∙ നഗരത്തിലെ സെന്റ് മേരീസ് സിറിയൻ മലങ്കര കത്തോലിക്കാ പള്ളിയുടെ ചുവരിലെ മാർബിൾ ഫലകത്തിലും ഇടവകക്കാരുടെ ഹൃദയങ്ങളിലും പതിഞ്ഞ പേരാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടേത്. പള്ളി നിർമിക്കാൻ 43 വർഷം മുൻപ് അദ്ദേഹം നൽകിയ സഹായത്തോടുള്ള കടപ്പാട് കനകാക്ഷരങ്ങളായി അവിടെ പതിഞ്ഞിരിക്കുന്നു. ഇന്നലെ രാത്രിയിലെ ആരാധനയിൽ മാർപാപ്പയുടെ സ്മരണ അവിടെ വീണ്ടും വിളങ്ങി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു കിഴക്ക് വാടക്കനാലിന്റെ തെക്കേക്കരയിലെ സെന്റ് മേരീസ് പള്ളി ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്നേഹത്തിന്റെ സ്മാരകം കൂടിയാണ്. 

പള്ളി സ്ഥാപിക്കാൻ സഹായം അഭ്യർഥിച്ച് അന്നത്തെ വികാരി ഫാ. ഏബ്രഹാം കാക്കനാട് കത്തെഴുതുമ്പോൾ മ്യൂണിക്കിൽ കർദിനാളായിരുന്നു ജോസഫ് റാറ്റ്സിങ്ങർ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ബനഡിക്ട് പതിനാറാമൻ. അദ്ദേഹം 20,000 ജർമൻ മാർക്ക് (ഏകദേശം 80,000 രൂപ) അയച്ചുകൊടുത്തു. കിഴക്കിന്റെ വെനീസിലെ ഈ വിശ്വാസ മന്ദിരത്തിന് അത് അടിത്തറയായി. സഹായത്തിനു നന്ദി പറഞ്ഞ് കത്തെഴുതിയ ഫാ. ഏബ്രഹാമിനു ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: ഞാൻ എന്റെ ചുമതല നിർവഹിക്കുക മാത്രമാണു ചെയ്‌തത്. അതിനു നന്ദി പറയേണ്ടതില്ല. സഹായം ആവശ്യമുള്ള ദേവാലയത്തെ സഹായിക്കുക എന്റെ കടമയാണ്. താങ്കളുടെയും ഇടവകജനങ്ങളുടെയും പ്രാർഥന മാത്രം ഞാൻ അഭ്യർഥിക്കുന്നു.

തിരുവല്ല അതിരൂപതയുടെ കീഴിൽ നഗരത്തിലുള്ള ഏക ദേവാലയമാണിത്. 1978 ൽ പൗലോസ് മാർ പീലക്സിനോസ് പള്ളിക്കു ശിലാസ്ഥാപനം നടത്തി. ഒരു വർഷത്തിനകം,1979 മേയ് ഒന്നിന് പണി പൂർത്തിയായി. അന്നത്തെ ബിഷപ് ഐസക് മാർ യൂഹാനോൻ ഉദ്ഘാടനം ചെയ്തു. പിന്നീട് മൂവാറ്റുപുഴ ബിഷപ്പായി ഫാ. ഏബ്രഹാം കാക്കനാട്. അദ്ദേഹത്തിന്റെ സഹോദരൻ ഫാ. എസ്.കാക്കനാടും സെന്റ് മേരീസ് പള്ളിയിൽ വികാരിയായിരുന്നു. 1980 ൽ മ്യൂണിക്കിലെ ബബേറിയയിൽ ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഫാ. എസ്.കാക്കനാടുൾപ്പെടെ 5 പുരോഹിതർക്ക് കർദിനാളിനൊപ്പം ദിവ്യബലിയർപ്പിക്കാൻ അവസരമുണ്ടായി. പള്ളിയുടെ കീഴിൽ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നു. മാർപാപ്പയോട് ഈ ദേവാലയം എന്നും കടപ്പെട്ടിരിക്കുകയാണെന്ന്  വികാരിയും സ്കൂൾ മാനേജരുമായ ഫാ. ആന്റണി ചെത്തിപ്പുഴ പറഞ്ഞു.

English Summary: Pope Emeritus Benedict and Alappuzha Saint Marys Syrian Malakara Catholic Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com