ബനഡിക്ട് പതിനാറാമൻ ഭാരതത്തിനും ദീപ്തസ്മരണ

Mail This Article
പാലാ ∙ ഭാരതത്തിലെ ആദ്യ വിശുദ്ധയെ സമ്മാനിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇനി ദീപ്തസ്മരണ. അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ബനഡിക്ട് പതിനാറാമൻ പാപ്പയുടെ ധന്യസ്മരണയിലാണ് പാലാ രൂപതയും ഭരണങ്ങാനം വിശുദ്ധ അൽഫോൻസ തീർഥാടന കേന്ദ്രവും. അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ ഏഷ്യാ ഭൂഖണ്ഡത്തിനും ബനഡിക്ട് മാർപാപ്പയിലൂടെ പ്രഥമ വിശുദ്ധയെ ലഭിക്കുകയായിരുന്നു.
2008 ഒക്ടോബർ 12നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തിയ ചടങ്ങിലായിരുന്നു അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനം. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, രൂപതാ വികാരി ജനറൽമാരായിരുന്ന ഫാ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. ഫിലിപ് ഞരളക്കാട്ട്, വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ഫ്രാൻസിസ് വടക്കേൽ, വിശുദ്ധ അൽഫോൻസാമ്മയിലൂടെ അദ്ഭുത സൗഖ്യം ലഭിച്ച മണ്ണാറപ്പാറ ഇടവകാംഗമായിരുന്ന ജിനിൽ ഒഴുതൊട്ടിയിൽ തുടങ്ങിയവരെല്ലാം വത്തിക്കാനിൽ നടത്തിയ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ പങ്കെടുത്തിരുന്നു.
പ്രമുഖ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും വിശ്വാസത്തിന്റെ ധീരപോരാളിയുമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയെന്ന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടം പറഞ്ഞു. ബനഡിക്ട് മാർപാപ്പ കാലം ചെയ്ത വാർത്ത അറിഞ്ഞതോടെ രൂപതയിലെ പള്ളികളിലും സ്ഥാപനങ്ങളിലും ദുഃഖസൂചകമായി മണികൾ മുഴക്കി.
Content Highlight: Pope Emeritus Benedict XVI