കോർപറേഷൻ കത്ത് വിവാദം: കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഇന്ന് ശാസ്ത്രീയമായി പരിശോധിക്കും
Mail This Article
തിരുവനന്തപുരം ∙ കോർപറേഷൻ കത്തു വിവാദത്തിൽ മേയറുടെ ഓഫിസിൽ നിന്നു ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത 5 കംപ്യൂട്ടർ ഹാർഡ് ഡിസ്‍ക്കുകളും പാർലമെന്ററി പാർട്ടി ചെയർമാൻ ഡി.ആർ.അനിലിന്റെ മൊബൈൽ ഫോണുകളും ഇന്ന് ഫൊറൻസിക് സയൻസ് ലാബിൽ പരിശോധിക്കും.
മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലുള്ള കത്തിന്റെ ഉറവിടം ഏതു കംപ്യൂട്ടറിലാണു തയാറാക്കിയതെന്നു കണ്ടെത്തുകയാണ് ഉദ്ദേശ്യം. കത്തു പ്രചരിപ്പിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് ഡി.ആർ.അനിലിന്റെ മൊബൈൽ പിടിച്ചെടുത്തത്. കത്തു തയാറാക്കിയതായോ പ്രചരിപ്പിച്ചതായോ കണ്ടെത്തിയാൽ കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.
ഹാർഡ് ഡിസ്ക്കുകളും അനിലിന്റെ മൊബൈൽ ഫോണും കോടതി വഴി ശനിയാഴ്ച ഫൊറൻസിക് ലാബിലെ സൈബർ വിഭാഗത്തിൽ എത്തിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി ഡി.ആർ.അനിൽ ഉൾപ്പെടെയുള്ളവരുടെ മൊഴി ക്രൈംബ്രാഞ്ച് ഇതിനകം രേഖപ്പെടുത്തിയെങ്കിലും ഇതു വരെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
English Summary: Thiruvananthapuram Corporation letter controversy