ADVERTISEMENT

തിരുവനന്തപുരം ∙ മദ്യക്കമ്പനികൾ കേരളത്തിൽ മദ്യം വിൽക്കുന്നതിനുള്ള എക്സൈസ് ഡ്യൂട്ടി അവർ നേരിട്ടടയ്ക്കണമെന്ന മുൻ തീരുമാനത്തിൽനിന്നു സർക്കാർ പിൻമാറി. ഡ്യൂട്ടി തുടർന്നും ബവ്റിജസ് കോർപറേഷൻ തന്നെ അടയ്ക്കാൻ തീരുമാനമായി. പകരം, കമ്പനികളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ ഇതിനു തുല്യമായ തുകയുണ്ടാകണം.

സെക്യൂരിറ്റി ഡിപ്പോസിറ്റായി കുറഞ്ഞ തുക അടച്ചവർ ബാക്കി തുക കൂടി അടച്ച് ഡിപ്പോസിറ്റ് തുകയും എക്സൈസ് ഡ്യൂട്ടി തുകയും ഓരോ തവണയും തുല്യമാക്കണം. പുതിയ സംവിധാനം ഈ മാസം 15ന് നിലവിൽ വരും. വർഷം ശരാശരി 2500 കോടിയോളം രൂപയാണു മദ്യക്കമ്പനികൾക്കു വേണ്ടി ബവ്കോ സർക്കാരിലേക്ക് അടയ്ക്കേണ്ടത്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം തീർന്നെങ്കിലും മുൻ തീരുമാനത്തിൽ കമ്പനികൾക്കു വേണ്ടി വെള്ളം ചേർത്തെന്നാണു വിമർശനം.

ബവ്കോയ്ക്കു നൂറിലധികം കമ്പനികൾ  മദ്യം നൽകുന്നുണ്ട്. മദ്യക്കമ്പനികൾ നേരിട്ടാണ് എക്സൈസ് ഡ്യൂട്ടി സർക്കാരിനു നൽകേണ്ടതെന്ന് അബ്കാരി ചട്ടത്തിലുണ്ടെങ്കിലും വർഷങ്ങളായി ബവ്കോയാണു ഡ്യൂട്ടി അടച്ചിരുന്നത്. മദ്യവിലയായി കമ്പനികൾക്കു നൽകേണ്ട തുകയിൽനിന്ന് ബവ്കോ പിന്നീട് ഇതു കുറവു ചെയ്യുകയായിരുന്നു രീതി. 

കമ്പനികൾ അടയ്ക്കേണ്ട നികുതി നിയമവിരുദ്ധമായി അടയ്ക്കുന്നതു മൂലം ബവ്കോയ്ക്ക് അമിത സാമ്പത്തികഭാരമുണ്ടാകുന്നുവെന്ന് ഓഡിറ്റ് വിമർശനമുണ്ടായി. ഇതോടെയാണു കമ്പനികൾ സ്വന്തം നിലയ്ക്കു ഡ്യൂട്ടി അടയ്ക്കണമെന്നു 2021 നവംബറിൽ ബവ്കോ എംഡി നിർദേശം നൽകിയത്.

ആദ്യം സാവകാശം, പിന്നെ ധാരണ

കമ്പനികൾ സ്വന്തം നിലയ്ക്കു ഡ്യൂട്ടി അടയ്ക്കണമെന്ന 2021 ലെ നിർദേശത്തിൽ പ്രതിഷേധസൂചകമായി മദ്യവിതരണം വെട്ടിക്കുറച്ചു മദ്യക്കമ്പനികൾ ബവ്കോയെ സമ്മർദത്തിലാക്കിയിരുന്നു. അന്നത്തെ എക്സൈസ് മന്ത്രി എം.വി.ഗോവിന്ദനുമായി നടത്തിയ ചർച്ചയിൽ കമ്പനികൾക്കു സാവകാശം അനുവദിച്ചു. 2022–23 സാമ്പത്തികവർഷം മുതൽ നേരിട്ട് അടച്ചാൽ മതിയെന്നു ധാരണയായെങ്കിലും നടപ്പായിരുന്നില്ല.

English Summary: BEVCO to pay excise duty of liquor companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com