കൊച്ചി ∙ തുണിസഞ്ചി പോലെ തോന്നിക്കുന്ന നോൺ വൂവൺ വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗിനു സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജിഎസ്എമ്മിനു (ഗ്രാം പേർ സ്ക്വയർ മീറ്റർ) മുകളിലുള്ള നോൺ വൂവൺ ബാഗുകൾക്കുള്ള സർക്കാരിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വിലക്ക് നിയമപരമല്ല. 60 ജിഎസ്എമ്മിൽ കുറഞ്ഞ നോൺ–വൂവൺ ബാഗുകൾക്കാണു കേന്ദ്രസർക്കാരിന്റെ വിലക്കെന്നു ജസ്റ്റിസ് എൻ.നഗരേഷ് ചൂണ്ടിക്കാട്ടി.
തുണിസഞ്ചി പോലെ തോന്നിക്കുന്ന നോൺ വൂവൺ ക്യാരിബാഗ് പോളിപ്രൊപ്പിലീനും കാൽസ്യം കാർബണേറ്റും ഉപയോഗിച്ചു നിർമിക്കുന്നതാണ്. 60 ജിഎസ്എമ്മിൽ കൂടിയ ഇവ പുനരുപയോഗിക്കാമെന്നു പഠനങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ‘ഗോ ഗ്രീൻ ബാഗ്സ്’ ഉൾപ്പെടെയുള്ള കമ്പനികളാണു കോടതിയിലെത്തിയത്. മറ്റിനം പ്ലാസ്റ്റിക്കുകളുടെ നിരോധനം ഈ കേസിൽ പരിഗണിച്ചിട്ടില്ല. ജിഎസ്എം പരിഗണിക്കാതെയും കേന്ദ്ര ചട്ടത്തിൽനിന്നു വ്യതിചലിച്ചും നോൺ വൂവൺ ബാഗുകളെ പൂർണമായി നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ ഗണത്തിലാക്കിയത് നിയമ വിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി.
കോടതി പറഞ്ഞത്
നോൺ വൂവൺ ബാഗ് നിർമാണത്തിനു കേന്ദ്രം നിശ്ചയിച്ചിട്ടുള്ള നിലവാരത്തിൽനിന്നു വ്യത്യസ്തമായി മറ്റൊരു നിലവാരം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ഒഡീഷ, പുതുച്ചേരി, ഹരിയാന, ഡൽഹി തുടങ്ങി പല സംസ്ഥാനങ്ങളും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും 60 ജിഎസ്എമ്മിനു മുകളിലുള്ള നോൺ വൂവൺ ബാഗുകൾ ഇതിൽപെടുന്നില്ല. നോൺ വൂവൺ ബാഗിന്റെ കാര്യത്തിൽ കർശന നിലപാട് എന്തുകൊണ്ടാണെന്നു മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരിക്കുന്നുമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
English Summary: Kerala High Court quashes plastic ban order