മനോദൗർബല്യമുള്ളവരെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ കയറ്റി വിടുന്നു; നടതള്ളൽ ട്രെയിൻവഴിയും
Mail This Article
തിരുവനന്തപുരം ∙ ഉപേക്ഷിക്കപ്പെടുന്ന വയോധികരാൽ സംസ്ഥാനത്തെ അനാഥാലയങ്ങൾ നിറയുന്നതിനിടെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ മനോദൗർബല്യമുള്ളവരെ കേരളത്തിലേക്കു ‘നാടുകടത്തുന്ന’ പ്രവണതയും ഏറുന്നു. മാനസികവെല്ലുവിളി നേരിടുന്ന 270 പേരെയാണ് 2 വർഷത്തിനിടെ മറ്റു സംസ്ഥാനങ്ങളിൽനിന്നു ബന്ധുക്കളോ നാട്ടുകാരോ കേരളത്തിലേക്കു ട്രെയിൻ കയറ്റിവിട്ടത്.
ഉത്തരേന്ത്യയിൽനിന്നുള്ള ഒട്ടേറെ ട്രെയിനുകളുടെ യാത്ര അവസാനിക്കുന്നത് കേരളത്തിലായതിനാലാണ് ഇവർ ഇവിടെയെത്തുന്നത്. പൊലീസ് ഇവരെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കും. നില ഏറക്കുറെ മെച്ചപ്പെടുമ്പോൾ സർക്കാരിന്റെ 6 സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിലേക്കു മാറ്റുകയാണ് ആദ്യം ചെയ്തിരുന്നത്. ഇൗ സെന്ററുകൾ നിറഞ്ഞുകവിഞ്ഞതിനാൽ സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന 41 സെന്ററുകളിലേക്കാണ് ഇപ്പോൾ അയയ്ക്കുന്നത്.
ഇവരെ സ്വന്തം നാടുകളിലെത്തിക്കാൻ സർക്കാർ ‘പ്രത്യാശ’ എന്ന പദ്ധതി തയാറാക്കിയിട്ടുണ്ട്. ഓരോരുത്തരോടും ചോദിച്ചെടുക്കുന്ന വിവരങ്ങൾവച്ച് അതതു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിക്കും സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്കും കത്തയയ്ക്കുമെങ്കിലും പലപ്പോഴും പ്രതികരണമുണ്ടാകാറില്ല.
തിരികെ എത്തിച്ചിട്ടും വീട്ടുകാർ സ്വീകരിച്ചില്ല
ചികിത്സയ്ക്കുശേഷം 2020ൽ 40 പേരെയും 2021ൽ 42 പേരെയും സ്വന്തം സംസ്ഥാനങ്ങളിലെത്തിച്ചെങ്കിലും ചിലരെ വീട്ടുകാർ ഏറ്റെടുക്കാൻ തയാറായില്ല. ചിലർ നൽകിയ വിലാസവും ജില്ലയും ശരിയായിരുന്നില്ല. അങ്ങനെ 5 പേരെ തിരികെ കൊണ്ടുവന്നു. വീട്ടുകാർ ഏറ്റെടുക്കാത്ത ചിലരെ അവിടെ അനാഥാലയങ്ങളിൽ ഏൽപിക്കുകയും ചെയ്തു.
English Summary: Abandoning and neglecting senior citizen increase