ADVERTISEMENT

തിരുവനന്തപുരം∙ ലോക് താന്ത്രിക് ജനതാദളു(എൽജെഡി)മായുള്ള ലയനത്തിന്റെ ഭാഗമായി പാർട്ടി പദവികൾ സംബന്ധിച്ചു ചർച്ച നടത്താൻ ജനതാദൾ (എസ്) ഏഴംഗ ഉപസമിതിയെ നിയോഗിച്ചു. പദവികളുടെ കാര്യത്തിൽ ധാരണയായെങ്കിലും അന്തിമ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് ഉപസമിതി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്, മന്ത്രി കെ.കൃഷ്ണൻകുട്ടി, നേതാക്കളായ ജോസ് തെറ്റയിൽ, എ.നീലലോഹിതദാസ്, കെ.എസ്.പ്രദീപ്കുമാർ, സാബു ജോർജ്, ബി.മുരുകദാസ് എന്നിവരാണു സമിതി അംഗങ്ങൾ.

മന്ത്രി, പ്രസിഡന്റ്, സെക്രട്ടറി ജനറൽ, പാർലമെന്ററി ബോർഡ് ചെയർമാൻ എന്നിവയാണു സംസ്ഥാനത്തെ പ്രധാനപ്പെട്ട പദവികൾ. ആദ്യത്തേതു രണ്ടും ജെഡിഎസ് തുടർന്നും വഹിക്കും. മറ്റു രണ്ടു പദവികളും എൽജെഡിക്കു നൽകും. ജില്ലാ പ്രസിഡന്റ് പദവികളിൽ ഏഴെണ്ണം ജെഡിഎസിനായിരിക്കും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, ആലപ്പുഴ ജില്ലകളാണു ജെഡിഎസിന്. വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, തൃശൂർ എന്നിവ എൽജെഡിക്ക്. കൊല്ലത്ത് ഇരു കൂട്ടർക്കും പൊതുസമ്മതനായ പ്രസിഡന്റ് വരും. നിലവിൽ ജെഡിഎസിനു നാലു സംസ്ഥാന വൈസ് പ്രസിഡന്റുമാരുണ്ട്. ഇവരെ ഒഴിവാക്കാതെ, എൽജെഡിയുടെ വൈസ് പ്രസിഡന്റുമാരെക്കൂടി ഉൾപ്പെടുത്തും. ഇരു പാർട്ടികളുടെ സംസ്ഥാന കമ്മിറ്റികൾ ചേർത്ത് ഒറ്റ കമ്മിറ്റിയാക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം 120ൽ ഏറെ വരും. തിരുവനന്തപുരത്തെ എൽഡിഎഫ് കൺവീനർ സ്ഥാനം എൽജെഡിയും പത്തനംതിട്ടയിലെ കൺവീനർ സ്ഥാനം ജെഡിഎസും വഹിക്കും. എൽജെ‍ഡി പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറിനു ദേശീയ സെക്രട്ടറി സ്ഥാനവും നൽകും. ഇതാണു ധാരണയിലെത്തിയ പാക്കേജ് എങ്കിലും അന്തിമമായി ചർച്ച ചെയ്തു തീരുമാനം ഉറപ്പിക്കുകയാണ് ഉപസമിതിയുടെ ചുമതല. എൽജെഡിയും ഏഴംഗ ഉപസമിതി രൂപീകരിച്ചിരുന്നു. 

ഇന്നലെ തിരുവനന്തപുരത്തു ചേർന്ന ജെഡിഎസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ലയന തീരുമാനത്തിന് അംഗീകാരം നൽകി. കഴിഞ്ഞദിവസം കണ്ണൂരിൽ എൽജെഡി സംസ്ഥാന നേതൃയോഗം ചേർന്നു ലയനതീരുമാനം അംഗീകരിച്ചിരുന്നു.

English Summary : Janata Dal S assigned sub committy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com