ADVERTISEMENT

കൊച്ചി ∙ ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഉദ്യോഗസ്ഥരെ വിദേശശക്തികൾ സ്വാധീനിച്ചെന്നതിനു പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ഹൈക്കോടതി. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളായ മുൻ ഡിജിപി സിബി മാത്യൂസ്, ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ ഉൾപ്പെടെയുള്ള 6 മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻകൂർ ജാമ്യം അനുവദിച്ചാണു ജസ്റ്റിസ് കെ.ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യാന്തര ഗൂഢാലോചന കുറ്റം പ്രഥമദൃഷ്ട്യാ കണ്ടെത്താൻ വിശ്വസനീയമായ വസ്തുതകൾ ഹാജരാക്കാൻ സിബിഐയ്ക്കു കഴിഞ്ഞില്ലെന്നു ഹൈക്കോടതി പറഞ്ഞു. മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്.വിജയൻ, തമ്പി എസ്.ദുർഗാദത്ത്, മുൻ ഇന്റലിജൻസ് ഓഫിസർ പി.എസ്.ജയപ്രകാശ്, മുൻ ഐബി ഉദ്യോഗസ്ഥൻ വി.കെ.മെയ്നി എന്നിവരാണു മുൻകൂർ ജാമ്യം ലഭിച്ച മറ്റുള്ളവർ. ഇന്ത്യയുടെ നിർണായക ബഹിരാകാശ പദ്ധതിയായ ക്രയോജനിക് പദ്ധതി തടസ്സപ്പെടുത്താൻ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കേസ് ഡയറിയും ജസ്റ്റിസ് ഡി.കെ.ജയിൻ കമ്മിറ്റി റിപ്പോർട്ടും സസൂക്ഷ്മം പരിശോധിച്ചെന്നു കോടതി പറഞ്ഞു. എന്നാൽ ഇത്തരം ഗൂഢാലോചനയുടെ അംശങ്ങളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്താനായിട്ടില്ല. ആരോപിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളിൽ ഹർജിക്കാർക്ക് മനസ്സറിവുണ്ടെന്നതു സംശയകരമാണെന്നും കോടതി വ്യക്തമാക്കി.

Read more: പൊലീസ് ഇടപെട്ടു; വിഷക്കായ കഴിച്ച് ജീവനൊടുക്കിയ അമ്മയുടെ മൃതദേഹം മക്കളെ കാണിക്കും


അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ ചോദ്യം ചെയ്തതിനുശേഷമേ നിർണായക തെളിവുകൾ ശേഖരിക്കാനാവൂ എന്നും സിബിഐക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചിരുന്നു. എന്നാൽ പ്രതികൾ കടന്നുകളയാൻ സാധ്യതയില്ലെന്നു കോടതി വിലയിരുത്തി. തെളിവ് നശിപ്പിക്കുമെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല. മുൻകൂർ ജാമ്യം അനുവദിച്ചാൽ സ്വതന്ത്രവും ന്യായവുമായ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നു സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ എതിർകക്ഷിയായ നമ്പി നാരായണൻ വാദമുന്നയിച്ചിരുന്നു. നമ്പി നാരായണൻ കസ്റ്റഡിയിൽ പീഡനങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നുവെന്നത് സത്യമാണ്. അതേ അപഖ്യാതി ഈ പ്രതികൾക്കും നൽകുന്നതിന് അത് അടിസ്ഥാനമാണോയെന്നു കോടതി ചോദിച്ചു.

ചോദ്യം ചെയ്യാനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ 27ന് രാവിലെ 10നും 11നും ഇടയ്ക്ക് ഹാജരാകണം. അറസ്റ്റ‌് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും വിട്ടയയ്ക്കണം തുടങ്ങിയവയാണു ജാമ്യ വ്യവസ്ഥകൾ. തുടർന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രണ്ടാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

English Summary: ISRO Espionage Case : Kerala High Court Allows Anticipatory Bail to Accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com