ADVERTISEMENT

തിരുവനന്തപുരം ∙ പെൻഷൻ പ്രായം വർധിക്കുമോ എന്നറിയാനാണ് സർക്കാർ ജീവനക്കാർ കാത്തിരിക്കുന്നത്. ക്ഷേമ പെൻഷൻകാർ പ്രതീക്ഷയോടെ നോക്കുന്നത് പെൻഷൻ തുക വർധിപ്പിക്കുമോ എന്നും. എന്നാൽ, മന്ത്രി കെ.എൻ.ബാലഗോപാൽ അടുത്ത മാസം 3 ന് അവതരിപ്പിക്കുന്ന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല. ക്ഷേമ പെൻഷനിലും വർധന ഉണ്ടാകില്ലെന്നാണു സൂചന. പെൻഷൻ പ്രായം 56 ൽ നിന്ന് 57 ലേക്കു വർധിപ്പിച്ചാൽ വിരമിക്കൽ ആനുകൂല്യമായി നൽകേണ്ട 5,000 കോടി രൂപ തൽക്കാലം ലാഭിക്കാമെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ, എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും നയം പെൻഷൻ പ്രായം വർധിപ്പിക്കേണ്ടതില്ലെന്നാണ്.

ചെലവു ചുരുക്കാൻ സർക്കാർ നിയോഗിച്ച പല സമിതികളും ഭരണ പരിഷ്കാര കമ്മിഷനും പെൻഷൻ പ്രായം വർധിപ്പിക്കണമെന്നു ശുപാർശ ചെയ്തെങ്കിലും യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുമെന്ന കാരണത്താൽ ഇതുവരെ പരിഗണനയ്ക്കെടുത്തിട്ടില്ല. പെൻഷൻപ്രായം കൂട്ടില്ലെന്നു മാസങ്ങൾക്കു മുൻപു സിപിഎം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സാക്കി ഏകീകരിക്കാനുള്ള സർക്കാർ തീരുമാനം വിവാദമായതിനെ തുടർന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

2013 മുതൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയതിനാൽ ഇൗ സ്കീമിനു കീഴിൽപ്പെടുന്നവർക്കെല്ലാം 60 വയസ്സു വരെ സർവീസുണ്ട്. അതിനാൽ ക്രമേണ പെൻഷൻ പ്രായം വർധിച്ചുകൊള്ളുമെന്നും ഇപ്പോൾ തീരുമാനം വേണ്ടെന്നുമാണ് സർക്കാർ നിലപാട്.

അരക്കോടിയിലേറെ പേർ വാങ്ങുന്ന ക്ഷേമ പെൻഷനിൽ 100 രൂപയുടെയെങ്കിലും വർധന വരുത്താൻ ധനവകുപ്പ് ആലോചിച്ചിരുന്നു. ഇപ്പോൾ 1,600 രൂപയാണ് പ്രതിമാസ പെൻഷൻ. മൂന്നും നാലും മാസം കൂടുമ്പോൾ കൊടുത്തിരുന്ന പെൻഷൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പ്രതിമാസം വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം അടിക്കടി മുടങ്ങുകയാണ്. കഴിഞ്ഞ മാസത്തെ ക്ഷേമ െപൻഷനും മുടങ്ങി. തിരഞ്ഞെടുപ്പിനു മുൻപത്തെപ്പോലെ മൂന്നും നാലും മാസം കൂടുമ്പോൾ വിതരണം ചെയ്യാനാണ് ഇപ്പോൾ സർക്കാരിന്റെ ആലോചന. 

പ്രതിമാസം 800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷനു ചെലവിടുന്നത്. ഇതു കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വർധന പ്രായോഗികമല്ലെന്നു ധനവകുപ്പ് കരുതുന്നു. ക്രമേണ വർധിപ്പിച്ച് ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം.

 

ബജറ്റ് വിഹിതം അറിഞ്ഞ് വാർഷിക പദ്ധതി 

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യം അവതരിപ്പിച്ച ശേഷം വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭ്യമാകുന്ന യഥാർഥ വിഹിതം അറിഞ്ഞ് ഇതിനെ അടിസ്ഥാനമാക്കി വാർഷിക പദ്ധതി അന്തിമമാക്കാൻ നിർദേശം. പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാനുള്ള സമയക്രമം പുതുക്കിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുൻപും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മാർച്ച് 3 ന് മുൻപും വാർഷിക പദ്ധതി സമർപ്പിക്കണം.  പഞ്ചായത്തുകൾ കേന്ദ്ര സർക്കാരിന്റെ ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള പ്രോജക്ടുകൾ മാർച്ച് 8 നുള്ളിൽ അപ്‌ലോഡ് ചെയ്യണം. മാർച്ച് ഏഴിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകും. ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ മാർച്ച് 10നകം പ്രോജക്ട് അപ്‌ലോഡ് ചെയ്യണം.

 

English Summary: Kerala budget and pension hike 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com