ഇടത് എംഎൽഎ യോഗത്തിൽ പൊട്ടിത്തെറിച്ച് ഗണേഷ്

Mail This Article
തിരുവനന്തപുരം ∙ ഭരണപക്ഷ എംഎൽഎമാരെപ്പോലും സർക്കാർ അവഗണിക്കുകയാണെന്ന് എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ കെ.ബി.ഗണേഷ്കുമാറിന്റെ രൂക്ഷവിമർശനം. തുറന്നുപറയുന്നതിന്റെ പേരിൽ നടപടി എടുക്കാനാണെങ്കിൽ അതു ചെയ്തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിട്ടു.
നിയമസഭാസമ്മേളനം തുടങ്ങുന്നതിനു മുൻപായിരുന്നു യോഗം. ‘കഴിഞ്ഞ ബജറ്റിൽ ഓരോ എംഎൽഎയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്.
കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോൾ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിർദേശം. കിഫ്ബിയുടെ പേരിൽ ഫ്ലെക്സുകൾ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ്’ – രോഷത്തോടെയുള്ള ഗണേഷിന്റെ വാക്കുകൾക്ക് ചില എംഎൽഎമാർ കയ്യടിച്ചു.
ഇതോടെ പാർലമെന്ററിപാർട്ടിക്കു നേതൃത്വം കൊടുക്കുന്ന മന്ത്രി കെ.രാധാകൃഷ്ണനും മുൻമന്ത്രി ടി.പി.രാമകൃഷ്ണനും അസ്വസ്ഥരായി. ‘ഇവിടെ അല്ലാതെ മറ്റെവിടെയാണു പറയേണ്ടത്’ എന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. മുഖ്യമന്ത്രി യോഗത്തിൽ ഉണ്ടായിരുന്നില്ല.
English Summary: K.B.Ganesh Kumar MLA criticize LDF government