ADVERTISEMENT

തിരുവനന്തപുരം∙പ്രായപരിധിയുടെ പേരിൽ സിപിഐയുടെ സംസ്ഥാന നേതൃനിരയിൽനിന്നു പുറത്താക്കിയവരെ ‘പുനരധിവസിപ്പിക്കാൻ’ കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. സംസ്ഥാന കൗൺസിലിൽ ഇവരെ ക്ഷണിതാക്കളായി ഉൾപ്പെടുത്താൻ  ദേശീയ നിർവാഹകസമിതി സംസ്ഥാന ഘടകത്തോടു നിർദേശിച്ചു. ആരെയൊക്കെ ഇങ്ങനെ പരിഗണിക്കണമെന്ന തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടു.

മുൻ ദേശീയ നിർവാഹകസമിതി അംഗം കെ.ഇ. ഇസ്മായിലിനെ സംസ്ഥാന കൗൺസിലിൽ ക്ഷണിതാവാക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വം തയാറാകുമോ എന്ന ചോദ്യം ഇതോടെ സിപിഐയിൽ ഉയർന്നു. 75 വയസ്സ്  പിന്നിട്ടതിന്റെ പേരിൽ തന്നെ സംസ്ഥാന –ദേശീയ നേതൃനിരയിൽ നിന്നുതന്നെ നീക്കാനുള്ള കാനം പക്ഷത്തിന്റെ ശ്രമത്തിനെതിരെ ഇസ്മായിലും കൂട്ടരും നടത്തിയ ചെറുത്തുനിൽപ് സിപിഐ സംസ്ഥാന, ദേശീയ സമ്മേളനങ്ങളിൽ പ്രധാനവിഷയമായിരുന്നു. വിട്ടുവീഴ്ചയ്ക്ക് നേതൃത്വം തയാറാകാഞ്ഞതോടെ ഇസ്മായിലിന്റെ പടിയിറക്കമാണുണ്ടായത്. 

ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ, സി.ദിവാകരൻ, കെ.എ.ചന്ദ്രൻ എന്നീ മുതിർന്ന നേതാക്കളോട് അവരുടെ ജില്ലാ ഘടകവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യൻ കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിക്കണമെന്ന നിർദേശം ചർച്ചയായി. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണ് താൽപര്യമെന്നു പന്ന്യൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. 

സംസ്ഥാന സെക്രട്ടറിമാരായി പ്രവർത്തിച്ചവരെ ജില്ലയിലേക്കു തരം താഴ്ത്തുന്ന പ്രതീതി മാതൃകയാക്കാൻ കഴിയുന്നതല്ലെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിലും ഉണ്ടായി. സംസ്ഥാനത്തെ ഈ തീരുമാനങ്ങളെ പരോക്ഷമായി തിരുത്തുന്നതാണ് ദേശീയ നിർവാഹകസമിതിയുടെ നിർദേശം.

സംസ്ഥാന കൗൺസിൽ തീരുമാനമെടുക്കും

ദേശീയ–സംസ്ഥാന കൗൺസിലുകളിൽനിന്ന് പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവരിൽ, പ്രവർത്തിക്കാനുള്ള കഴിവും ആരോഗ്യവും ഉള്ളവരെ സംസ്ഥാന കൗൺസിലിൽ ക്ഷണിതാക്കളാക്കാമെന്ന തീരുമാനം കഴിഞ്ഞ സംസ്ഥാന നിർവാഹകസമിതിയിൽ ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി മൂന്നിനു ചേരുന്ന നിർവാഹകസമിതി യോഗത്തിൽ ചർച്ച നടന്നേക്കും. ആരെയൊക്കെ പരിഗണിക്കണമെന്ന  കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക അടുത്ത സംസ്ഥാന കൗൺസിൽ യോഗമായിരിക്കും.

English Summary : CPI central leadership advice to rehabilitate leaders expelled from the state leadership due to crossing age limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com