കാട്ടാനയെക്കണ്ട് പേടിച്ചോടി; വീണു പരുക്കേറ്റ യുവതി മരിച്ചു
Mail This Article
മൂന്നാർ ∙ കാട്ടാനയെക്കണ്ടു പേടിച്ചോടി വീണു ഗുരുതരമായി പരുക്കേറ്റ ആദിവാസി യുവതി മരിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശി അസ്മോഹന്റെ ഭാര്യ അംബിക (36) ആണ് ഇന്നലെ ഉച്ചയ്ക്കു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അംബിക 7 മാസം ഗർഭിണിയായിരുന്നു. വീഴ്ചയെത്തുടർന്നു ഗർഭസ്ഥശിശു മരിച്ചിരുന്നു.
ഈ മാസം 6നു രാവിലെ ആറ്റിൽ കുളിക്കാൻ പോയ അംബികയെ രക്തസ്രാവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയിൽ 13 കാട്ടാനകൾ ഉണ്ടായിരുന്നതായും ആനക്കൂട്ടത്തെക്കണ്ടു പേടിച്ച് ഓടുന്നതിനിടെ യുവതി വീണതാണെന്നും നാട്ടുകാർ പറയുന്നു.
റോഡ് തകർന്നുകിടന്നതിനാൽ ആംബുലൻസ് സ്ഥലത്തെത്തിക്കാൻ കഴിഞ്ഞില്ല. സ്ട്രെച്ചറിൽ ചുമന്നു സൊസൈറ്റിക്കുടിയിലും അവിടെനിന്നു ജീപ്പിന്റെ പിന്നിൽ കിടത്തി പെട്ടിമുടിയിലും എത്തിച്ചു.
ആംബുലൻസിൽ രാത്രി മൂന്നാറിലെ ആശുപത്രിയിലെത്തുമ്പോൾ അപകടമുണ്ടായി 12 മണിക്കൂർ കഴിഞ്ഞിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ അന്നു രാത്രി തന്നെ അംബികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അംബികയ്ക്ക് 3 മക്കളുണ്ട്.
English Summary: Lady who got injured while trying to escape from wild elephant dies