മരംമുറിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു
Mail This Article
തൊടുപുഴ ∙ സർക്കാർ പുറമ്പോക്കിൽ നിന്നു തേക്ക് വെട്ടിക്കടത്തിയതിനു സസ്പെൻഷനിലായിരുന്ന അടിമാലി മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോണിനെ തിരിച്ചെടുത്തു. പുനലൂർ ഡിവിഷനിൽ വർക്കിങ് പ്ലാൻ റേഞ്ചിലാണു പുതിയ നിയമനം.
കൊന്നത്തടി വില്ലേജിലെ മങ്കുവയിൽ റവന്യു പുറമ്പോക്കിൽ നിന്നു തേക്ക് വെട്ടിക്കടത്തിയെന്ന കേസിൽ ജോജി ജോൺ ഉൾപ്പെടെ 3 പേർക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസെടുത്തിരുന്നു. മങ്കുവയിൽ നിന്ന് 130 ഇഞ്ചിലേറെ വണ്ണമുള്ള തേക്ക് ജോജിയുടെ ബന്ധുക്കളുടെ പേരിൽ തേക്കടിയിലുള്ള റിസോർട്ടിലേക്കു കടത്തിയെന്നാണു കേസ്. മുക്കുടം സെക്‌ഷൻ ഫോറസ്റ്റർ സന്തോഷ് കുമാർ, വില്ലേജ് ജീവനക്കാരൻ രഞ്ജിത്ത് എന്നിവരാണു മറ്റു പ്രതികൾ. സംസ്ഥാനത്ത് 8 റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്കുള്ള സ്ഥലംമാറ്റ ഉത്തരവിനൊപ്പമാണു ജോജി ജോണിനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. സസ്പെൻഷനിലായിരുന്ന റേഞ്ച് ഓഫിസർ കെ.വി.അനുരേഷിനെ തിരിച്ചു സർവീസിൽ തിരിച്ചെടുത്ത ഉത്തരവും ഇതിനൊപ്പം ഇറങ്ങിയിട്ടുണ്ട്.
∙ ‘സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്ന സാധാരണ നടപടിയുടെ ഭാഗമാണിത്. കേസിൽ അന്വേഷണം നടക്കുന്നുണ്ട്.’ – മന്ത്രി എ.കെ.ശശീന്ദ്രൻ
English Summary : Official suspended in wood cutting case reinstated