സംയുക്ത റബർ ഇറക്കുമതി തീരുവ ഉയർത്തി; റബർ ബോർഡിന് 268.76 കോടി രൂപ
Mail This Article
കോട്ടയം ∙ സംയുക്ത (കോംപൗണ്ട്) റബറിന്റെയും പ്രകൃതിദത്ത റബറിന്റെയും ഇറക്കുമതി തീരുവ 25 ശതമാനമാക്കി. സംയുക്ത റബറിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 25% ആയി വർധിപ്പിക്കുകയായിരുന്നു. സാധാരണ റബറിൽ കെമിക്കലുകൾ കൂട്ടിച്ചേർത്ത് അരച്ചുണ്ടാക്കുന്നതാണു സംയുക്ത റബർ. പ്രകൃതിദത്ത റബറിനു നിലവിൽ 25 ശതമാനമാണു കസ്റ്റംസ് തീരുവ.
രണ്ടിനത്തിലും നികുതി ഏകീകരണം വന്നതോടെ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി കുറയുമെന്നാണു കണക്കുകൂട്ടൽ. ഇതോടെ ആഭ്യന്തര റബർ വിപണി ശക്തി പ്രാപിക്കും. റബറിനു വില ഉയരുകയും ചെയ്യും. കഴിഞ്ഞ 5 വർഷങ്ങളിൽ സംയുക്ത റബറിന്റെ ഇറക്കുമതി 57,000 മെട്രിക് ടണ്ണിൽ നിന്ന് 1,14,000 മെട്രിക് ടണ്ണായി വർധിച്ചിരുന്നു. കഴിഞ്ഞ വർഷം (ഏപ്രിൽ മുതൽ നവംബർ വരെ) മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 30% വർധനയുണ്ടായി.
പുതിയ ബജറ്റിൽ റബർ ബോർഡിനുള്ള വിഹിതം 268.76 കോടിയാണ്. നിലവിലെ പദ്ധതി കാലയളവിലേക്ക് (2025-26) റബർ ബോർഡ്, എക്‌സ്‌പെൻഡിചർ ഫിനാൻസ് കമ്മീഷനിൽ (ഇഎഫ്‌സി) സമർപ്പിച്ച നിർദേശത്തിന് അനുസൃതമായാണു വിഹിതം അനുവദിച്ചിരിക്കുന്നതെന്നു റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ അറിയിച്ചു.
Content Highlight: Union Budget 2023