തിരുവനന്തപുരം ∙ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയാണെന്നും ഹൈദരാബാദിലെ മൂന്നാം മുന്നണി സമ്മേളനം ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നടന്ന നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ ലോക്സഭ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ യുദ്ധത്തിനും അദ്ദേഹം തുടക്കമിട്ടു. പ്രതിപക്ഷം കേരള വിരുദ്ധമായി ചെയ്യുന്നതിനൊക്കെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം എണ്ണിയെണ്ണി മറുപടി പറയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറും നരേന്ദ്രമോദിയും പ്രതീക്ഷയോടെ കാണുന്ന മൂന്നാം മുന്നണിയുടെ ഭാഗമായാണു മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. അവർക്കു കരകയറാൻ മൂന്നാം മുന്നണി വേണം. ആ മുന്നണിയുടെ ഭാഗമാകാനാണു പിണറായി ഹൈദരാബാദിലേക്കു പോയത്. ലോക്സഭയിലോ രാജ്യസഭയിലോ ബിജെപിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും അദ്ദേഹത്തിന്റെ പാർട്ടിയായ ബിആർഎസും ഉടൻ സഹായം നൽകും. ആ സഖ്യത്തിലേക്കു പോയ പിണറായിയുടെ നയം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
കോൺഗ്രസ് മുക്ത ഭാരതമെന്നാണു ബിജെപി പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ അതേ നയം രഹസ്യമായി പിന്തുടരുന്നവരാണ് സിപിഎമ്മുകാർ. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച ഏക പാർട്ടി സിപിഎമ്മാണ്. ആ യാത്രയുടെ ഒരു ഘട്ടത്തിലും പങ്കെടുക്കാത്തതും സിപിഎം മാത്രം. സിപിഎം കേന്ദ്രനേതാക്കളിൽ പലരും യാത്രയുടെ ഭാഗമാകാൻ ആഗ്രഹിച്ചെങ്കിലും കേരള ഘടകത്തിന്റെ എതിർപ്പിൽ അവരെല്ലാം മൗനം പാലിച്ചെന്നും സതീശൻ പറഞ്ഞു.
ജോഡോ യാത്ര കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയായിട്ടേ സിപിഎം കണ്ടിട്ടുള്ളൂ. യാത്രയുടെ സമാപനത്തിൽ സിപിഎം നേതാക്കൾ പങ്കെടുക്കാത്തതിൽ കേരള ഘടകത്തിനു പങ്കില്ലെന്നായിരുന്നു പിണറായിയുടെ മറുപടി.
English Summary : Pinarayi Vijayan and VD Satheesan war of words over bharat jodo yatra