തിരുവനന്തപുരം∙ പുതിയ വിമാനത്താവളങ്ങൾ തുടങ്ങുമെന്നു കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചതോടെ എരുമേലിയിലെ ശബരിമല രാജ്യാന്തര വിമാനത്താവളത്തിനു കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയേറി. ശബരിമല വിമാനത്താവള പദ്ധതിയുടെ സൈറ്റ് ക്ലിയറൻസ്, തത്വത്തിലുള്ള അംഗീകാരം എന്നിവയാണു കേരളം കാക്കുന്നത്. കൺസൽറ്റന്റ് തയാറാക്കിയ ടെക്നോ–ഇക്കോണമി ഫീസിബിലിറ്റി റിപ്പോർട്ടിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട സംശയങ്ങൾക്കെല്ലാം കേരളം മറുപടി നൽകിയിരുന്നു.
വിമാനത്താവളങ്ങൾ, ജല എയ്റോഡ്രോം, ഹെലിപോർട്ട് എന്നിവയടക്കം 50 വ്യോമഗതാഗത സംവിധാനങ്ങൾ സ്ഥാപിക്കുമെന്നാണു ബജറ്റ് പ്രഖ്യാപനം. വ്യോമയാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ പ്രതീക്ഷ നൽകുന്നതാണെന്നു സ്പെഷൽ ഓഫിസർ വി.തുളസീദാസ് പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിച്ചതിനാൽ സൈറ്റ് ക്ലിയറൻസ് ഉടൻ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി ആഘാത പഠനം 6 മാസത്തിനകം പൂർത്തിയാക്കാനാണു ശ്രമമെന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് ഏജൻസിയെ നിയോഗിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുമുണ്ട്. 2017 ഫെബ്രുവരിയിലാണു സംസ്ഥാന സർക്കാർ ശബരിമല വിമാനത്താവള പദ്ധതിക്ക് അംഗീകാരം നൽകിയത്.
English Summary: Sabarimala may be included in new airport list