പാലക്കാട് ∙ സംസ്ഥാനത്തു രണ്ടാം വിള നെല്ലു സംഭരണത്തിനു സപ്ലൈകോയും മില്ലുകാരും ധാരണയിലെത്തി. 3 മാസത്തേക്കുള്ള കരാർ അടുത്ത ദിവസം ഒപ്പിട്ടു തുടങ്ങും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.അനിൽ എന്നിവരുടെ നേതൃത്വത്തിൽ മില്ലുകാരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
2018ലെ പ്രളയനഷ്ടത്തിനു പരിഹാരം, നെല്ലു സംഭരണത്തിന്റെ കൈകാര്യച്ചെലവിനുള്ള ജിഎസ്ടി, സംഭരിച്ച നെല്ല് അരിയാക്കി നൽകുമ്പോഴുള്ള ഔട്ട് ടേൺ റേഷ്യോ എന്നിവയിലടക്കം മില്ലുകാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയതിനാലാണു സംഭരണത്തിനു തയാറാകുന്നതെന്നു കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.കർണൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ എന്നിവർ അറിയിച്ചു. 52 മില്ലുകാരാണ് സപ്ലൈകോയുമായി കരാർ ഒപ്പിടുക.
പാലക്കാട് ജില്ലയിൽ രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കൊയ്ത്തു സജീവമാകും.
രണ്ടാം വിളയിലാണു സപ്ലൈകോ കൂടുതൽ നെല്ലു സംഭരിക്കുന്നത്. വില ഇതുവരെ വർധിപ്പിക്കാത്തതിനാൽ കിലോയ്ക്ക് 28.20 രൂപ നിരക്കിലായിരിക്കും സംഭരണം.
English Summary : Supplyco mill deal to procure paddy