ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യം, ടൂറിസം, നഗരവികസനം, ശുചിത്വം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരവികസനത്തിനും 6 കോർപറേഷനുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നവകേരള നഗരനയവും ബജറ്റിൽ പ്രഖ്യാപിച്ചു. 300 കോടി രൂപ നീക്കിവച്ചു. 

∙  വിവിധ സെസുകളിലൂടെ സാമൂഹിക സുരക്ഷാ സീഡ് ഫണ്ട്  പ്രഖ്യാപിച്ചു. സാമൂഹികക്ഷേമ പെൻഷനു പണം കണ്ടെത്തുക ലക്ഷ്യം. 

∙ എല്ലാ ജില്ലയിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങും. 

∙ ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ,  സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയുടെ ഭാഗമായി നഴ്സിങ് കോളജുകൾ തുടങ്ങും. ആദ്യഘട്ടം 25 ആശുപത്രികളിൽ. 

∙ തിരുവനന്തപുരം ആർസിസിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്താൻ 13.80 കോടി രൂപ സംസ്ഥാന വിഹിതം. 

∙ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് 28 കോടി, കൊച്ചി കാൻസർ റിസർച് സെന്ററിന് 14.50 കോടി. 

∙ സർക്കാർ, അർധസർക്കാർ ജീവനക്കാർക്കുള്ള അപകട, അപകട മരണ ഇൻഷുറൻസ് പദ്ധതി ജീവൻരക്ഷ എന്ന പേരിൽ പുതുക്കി: അപകടമരണത്തിന് പരിരക്ഷ 10 ലക്ഷം രൂപയിൽനിന്നു 15 ലക്ഷം രൂപയാക്കി.

സാധാരണ മരണത്തിന് 5 ലക്ഷം രൂപ അധിക പരിരക്ഷ. പ്രീമിയം 500ൽ നിന്ന് 1000 രൂപയാക്കി. 

∙ തദ്ദേശീയമായി മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ വാക്സീൻ വികസിപ്പിക്കും. 5 കോടി വകയിരുത്തി.

∙ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയരാക്കുന്ന ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി. 

∙ അങ്കണവാടി പ്രവർത്തകർക്കായി അപകട, ലൈഫ് ഇൻഷുറൻസ് ഉൾപ്പെടുത്തി ‘അങ്കണം’ പദ്ധതി . 

∙ കുടുംബശ്രീക്ക് 260 കോടി രൂപ. 

∙ സംസ്ഥാനത്തുടനീളം എയർസ്ട്രിപ്പുകൾ. 

∙ ടൂറിസം വികസനത്തിന് 7 ഇടനാഴികൾ. 

∙ രണ്ടാം കുട്ടനാട് പാക്കേജിന് 137 കോടി, ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾക്ക് 75 കോടി വീതം. 

∙ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളുടെ നടത്തിപ്പിന് 904.83 കോടി.

∙ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിക്കു സംസ്ഥാന വിഹിതമായി 24.40 കോടി, ശുചിത്വ മിഷന് 25 കോടി. 

∙ ലഹരിമരുന്നിനെതിരായ പ്രചാരണത്തിനും പ്രവർത്തനത്തിനുമായി 15 കോടി. 

∙ ലൈഫ് മിഷനിൽ അടുത്ത സാമ്പത്തികവർഷം 71,861 വീടുകളും 30 ഭവന സമുച്ചയവും നിർമിക്കും: 1436.26 കോടി നീക്കി വച്ചു. 

∙  വയോജനങ്ങൾക്കു ഡേ കെയർ സെന്റർ: 10 കോടി രൂപ.  

∙ സാനിറ്ററി നാപ്കിനുകൾക്ക് പകരം മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. 

∙ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിനു ശേഷം രൂപീകരിച്ച ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ. 

∙  70,000 ബിപിഎൽ കടുംബങ്ങൾക്കു (ഒരു മണ്ഡലത്തിൽ 500) സൗജന്യ കെഫോൺ ഇന്റർനെറ്റ് കണക‍്ഷൻ. കെ–ഫോൺ പദ്ധതിക്ക് 100 കോടി. 

∙  കോവളം–ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ ജലപാത സാമ്പത്തിക–വ്യാപാര ഇടനാഴിയാക്കി മാറ്റും. ഭൂമിയേറ്റെടുക്കലിന് 300 കോടി. 

∙ നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി.

∙ മത്സ്യബന്ധന ബോട്ടുകളെ ആധുനികവൽക്കരിക്കാൻ 10 കോടി.

∙ വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കാനും ദ്രുതകർമ സേനകൾ താൽക്കാലികമായി രൂപീകരിക്കാനും 30.85 കോടി രൂപ

∙ കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾക്ക് 20 കോടി

∙ ടൂറിസം മേഖലയിൽ വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതി

∙ 2023 മേയ് മാസത്തോടെ ഡിജിറ്റൽ സയൻസ് പാർക്ക്.  ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ 2023 സെപ്റ്റംബറിൽ.

∙ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ‘മേക്ക് ഇൻ കേരള’ പദ്ധതി

ദൃഢം

കെ.എൻ.ബാലഗോപാൽ (ധനമന്ത്രി)

∙ സാമ്പത്തിക വളർച്ചയും ധനദൃഢീകരണവും രേഖപ്പെടുത്തുന്ന ബജറ്റ്.

∙ ജിഎസ്ടി വരുമാനം 25% കൂടി; ജിഎസ്ടി വകുപ്പിനെ പുനഃസംഘടിപ്പിച്ചു.

∙ നികുതിവരുമാനം 70,000 കോടിയായത് ധനകാര്യ മാനേജ്മെന്റ് മികവ്.

∙ വിജ്ഞാനോൽപാദനവും കേരളത്തിന്റെ സമഗ്ര പുരോഗതിയും ലക്ഷ്യം.

∙ കടക്കെണിയിൽ എന്ന ആക്ഷേപം മാറി; കടം നിയന്ത്രിക്കപ്പെടുന്നു.

കൊള്ള

വി.ഡി.സതീശൻ (പ്രതിപക്ഷ നേതാവ്)

∙ ജനങ്ങളിൽനിന്നു പിടിച്ചുപറിയും കൊള്ളയും നടത്തുന്ന ബജറ്റ്.

∙ നികുതിപിരിവ് കൂടി എന്ന അവകാശവാദത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് തന്നെ നിരാകരിക്കുന്നു.

∙ മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാതെ അവ ആവർത്തിക്കുന്നു.

∙ രൂക്ഷമായ വിലക്കയറ്റം ഉള്ളപ്പോൾ അതു നേരിടാനുള്ള തുക കുറച്ചു.

∙ ഭൂമി ന്യായവിലയിലെ അശാസ്ത്രീയത പരിഹരിക്കാതെ കുത്തനെ കൂട്ടി.

സിൽവർലൈൻ ‘മാഞ്ഞു’

തിരുവനന്തപുരം ∙ ‘സ്വപ്ന പദ്ധതി’യായ സിൽവർലൈനെ ബജറ്റിൽ തഴഞ്ഞു. കഴിഞ്ഞ ബജറ്റിൽ ഭൂമിയേറ്റെടുക്കലിനു കിഫ്ബിയിൽനിന്ന് 2000 കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിൽ, ഇക്കുറി സിൽവർലൈനെക്കുറിച്ച് പരാമർശമേയില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയിൽ ഒരു ഗഡുവെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. 4 ഗഡുക്കളാണ് കുടിശികയായുള്ളത്. 

Content Highlights: Kerala Budget 2023, Kerala State Budget, Government of Kerala, Kerala Government, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com