ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റിലെ നികുതി നിർദേശങ്ങളിൽ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ് (കോൺഗ്രസ്), നജീബ് കാന്തപുരം (മുസ്‌ലിം ലീഗ്) എന്നീ പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. യുഡിഎഫ് 13നും 14നും സെക്രട്ടേറിയറ്റിനും കലക്ടറേറ്റുകൾക്കും മുന്നിൽ രാപകൽ സത്യഗ്രഹം പ്രഖ്യാപിച്ചു.

യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ പ്രവർത്തകർ നടുറോഡിൽ ബൈക്ക് പെട്രോൾ ഒഴിച്ചു കത്തിച്ചു. ഇന്നു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും കോൺഗ്രസ് മാർച്ച് നടത്തും.

ഇന്നലെ നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ‘ബജറ്റിൽ നികുതിക്കൊള്ള’ എന്ന പ്ലക്കാർഡുകളും കറുത്ത ബാനറും ഉയർത്തി. പ്ലക്കാർഡ് ഉയർത്തിയാലും ബഹളമുണ്ടാക്കരുതെന്ന് ആദ്യം പറഞ്ഞ സ്പീക്കർ എ.എൻ.ഷംസീർ ഉടൻ നിലപാടു മാറ്റി. ചട്ടം പരാമർശിച്ചു പ്ലക്കാർഡ് വിലക്കി. സഭാ നടപടി തടസ്സപ്പെടുത്താതെ ബജറ്റ് ചർച്ചയിൽ ലഭിക്കുന്ന അവസരം മുഴുവൻ നികുതിവർധനയ്ക്കെതിരെ ആഞ്ഞടിക്കാനായിരുന്നു യുഡിഎഫ് തീരുമാനം.

Read More on: ‘വര്‍ധന എതിര്‍ത്ത് ഒരു ഫോണ്‍ പോലും വന്നില്ല’: വെള്ളക്കരം കൂട്ടിയത് ന്യായീകരിച്ച് മന്ത്രി

4 എംഎൽഎമാർ സത്യഗ്രഹമനുഷ്ഠിക്കുമെന്നു ചർച്ച തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചു. ഇതോടെ, ബജറ്റ് ചർച്ച പൂർത്തിയായശേഷം പ്രസംഗിക്കുകയെന്ന കീഴ്‌വഴക്കം വിട്ട് ഇടപെട്ട മന്ത്രി കെ.എൻ.ബാലഗോപാൽ നികുതിവർധനയെ ന്യായീകരിച്ചു. 

ഇതിനിടെ, പുറത്തു സംഘർഷത്തിൽ കലാശിച്ച യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിനു കണ്ണിനു ഗുരുതര പരുക്കേറ്റു. പ്രതിപക്ഷനേതാവ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, എം.പി.പ്രവീൺ, ഷജീർ നേമം, ജെ.എസ്.അഖിൽ, ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് തുടങ്ങി 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പൊതുസ്ഥലത്തു വാഹനം കത്തിച്ചതിനു കേസെടുത്തിട്ടുണ്ട്.

English Summary: Opposition Party protest against Tax hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com