ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നു മറുപടി പറയാനിരിക്കെ, ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കുന്നതിന്റെ സൂചനകളില്ല. 3 ദിവസത്തെ ബജറ്റ് ചർച്ച ഇന്നു സമാപിക്കുന്നതു മന്ത്രിയുടെ മറുപടിപ്രസംഗത്തോടെയാണ്. ഇളവുകളും അധിക പദ്ധതികളും ഇന്നാണു പ്രഖ്യാപിക്കുക.

ഇന്ധന വില വർധന പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങേണ്ട എന്ന പൊതുനിലപാടിലേക്ക് എൽഡിഎഫ് മാറിയതായാണു സൂചന. അതേസമയം, ഭൂമിയുടെ ന്യായവിലയിൽ ഒറ്റയടിക്ക് 20% വർധന വരുത്തിയതു പുനരാലോചിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇന്ധന സെസിന്റെ കാര്യം എടുത്തുപറഞ്ഞില്ലെങ്കിലും ബജറ്റ് നിർദേശങ്ങളെ നിയമസഭയിൽ ശക്തമായി പ്രതിരോധിക്കാൻ എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

ഇന്ധന സെസ് മാറ്റില്ലെന്നു മുഖ്യമന്ത്രി പറഞ്ഞെന്ന മട്ടിലുള്ള പ്രചാരണം പങ്കെടുത്തവർ നിഷേധിച്ചു. മുഖ്യമന്ത്രി സംസാരിച്ചശേഷം ‘ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം, ഉണ്ടെങ്കിൽ മാത്രം’ എന്നു പാർലമെന്ററികാര്യമന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ആരും സംസാരിച്ചില്ല. ‘എങ്കിൽ ശരി’ എന്ന പിണറായിയുടെ വാക്കുകളോടെ യോഗം പിരിഞ്ഞു. സിപിഐ നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെയും സിപിഐയുടെയും ഉൾപ്പെടെ പല എൽഡിഎഫ് എംഎൽഎമാരും മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സെസിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

English Summary: Decision pending on fuel cess in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com