ADVERTISEMENT

തിരുവനന്തപുരം ∙ സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയുടെ 2 ഗഡുക്കളും ക്ഷാമാശ്വാസ കുടിശികയുടെ 2 ഗഡുക്കളും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതു നോക്കി അടുത്ത സാമ്പത്തിക വർഷം വിതരണം ചെയ്യുമെന്ന് ഇ.ചന്ദ്രശേഖരന്റെ സബ്മിഷനു മറുപടിയായി മന്ത്രി കെ.എൻ.ബാലഗോപാൽ. പെൻഷൻ പരിഷ്കരണ കുടിശികയിനത്തിൽ 2800 കോടിയും ക്ഷാമാശ്വാസ കുടിശികയായി 1400 കോടിയുമാണു നൽകാനുള്ളത്. മെഡിസെപ് സംബന്ധിച്ച പരാതികൾ പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

∙ കേന്ദ്രത്തിൽ നിന്ന് അനുവദിക്കുന്നതിൽ കൂടുതൽ തുക സ്പെഷലിസ്റ്റ് അധ്യാപകർക്കു നൽകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

ശമ്പളത്തിനായി കേന്ദ്രം അനുവദിക്കുന്ന തുകയിൽ അടുത്ത വർഷം 5%, 2024-25ൽ 10%, 2025-26ൽ 10% എന്നിങ്ങനെ കുറയും. സമഗ്ര ശിക്ഷാ കേരളം കേന്ദ്രാവിഷ്കൃത പദ്ധതി ആയതിനാൽ കേരളത്തിന് അധിക പണം അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. 

∙എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതു ലഭിക്കുമ്പോൾ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നും ടി.വി.ഇബ്രാഹിമിന്റെ സബ്മിഷനു മറുപടിയായി മന്ത്രി വി.ശിവൻകുട്ടി. ഹൈക്കോടതി ഉത്തരവനുസരിച്ച് 1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ‌ 18 വരെ 3% ഭിന്നശേഷി സംവരണവും 2017 ഏപ്രിൽ 19 മുതൽ 4% സംവരണവും  പാലിക്കേണ്ടതുണ്ട്. അതു ചെയ്യാത്ത സ്കൂളുകളിൽ ഭിന്നശേഷിക്കാരുടെ നിയമനം പൂർത്തിയാക്കിയ ശേഷം മാത്രമേ 2018 നവംബർ 18നു ശേഷമുള്ള മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകൂ. 

എന്നാൽ ഇതിനകം അംഗീകാരം നൽകിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ല. സ്കൂളുകൾ അറിയിക്കുന്ന ഒഴിവിനനുസരിച്ച് ആവശ്യമായ ഉദ്യോഗാർഥികളെ വിട്ടു നൽകാൻ എംപ്ലോയ്മെന്റ്‌ ഓഫിസർക്കു കത്തു നൽകും. 

∙ തോട്ടം മേഖലയിലെ മിനിമം വേതന ഉപദേശക സമിതി ഉടൻ പുനഃസംഘടിപ്പിക്കുമെന്ന് എ.രാജയുടെ സബ്മിഷനു മറുപടിയായി മന്ത്രി വി.ശിവൻകുട്ടി. നിലവിലെ ബോർഡിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തെളിവെടുപ്പുകൾ നിർത്തിവച്ചിരിക്കുകയാണ്. 

കൂലി വർധനയിലെ നിരക്കു സംബന്ധിച്ചു സമവായത്തിലെത്താൻ സാധിച്ചിട്ടില്ല.  വീണ്ടും ചർച്ചയ്ക്കായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ചെരുമെന്നും മന്ത്രി പറഞ്ഞു.

English Summary : Minister Balagopal says pension reform arrear will be given next year  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com