തിരുവനന്തപുരം ∙ തനിക്കെതിരെ തെറ്റായ വിമർശനം നടത്തിയെന്ന കുറ്റപ്പെടുത്തലോടെ മന്ത്രി എം.ബി.രാജേഷിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നടത്തിയ പരാമർശം പിന്നീടു പിൻവലിച്ചു.
കേന്ദ്ര ബജറ്റ് ദിവസം അതിലെ ജനവിരുദ്ധ നയങ്ങളെക്കുറിച്ചു മിണ്ടാത്ത സതീശൻ, ഫെയ്സ്ബുക്കിൽ കശ്മീരിൽ നിൽക്കുന്ന പടമാണു പങ്കുവച്ചതെന്നായിരുന്നു രാജേഷിന്റെ വിമർശനം. പിന്നീടു പ്രസംഗിച്ച സതീശൻ രാജേഷിനെ ആക്രമിച്ചു. ബജറ്റിലെ തെറ്റായ നയങ്ങൾക്കെതിരെ താൻ പ്രതികരിച്ചിട്ടുണ്ട്. എല്ലാ പത്രങ്ങളിലും തന്റെ പ്രതികരണം വന്നിരുന്നു. അതു മറച്ചുവച്ചാണു മന്ത്രി വിമർശിച്ചത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടു താൻ കശ്മീരിലായിരുന്നു. അതിന്റെ പടം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. അതിനെ മറയാക്കി കേന്ദ്ര ബജറ്റിനെ വിമർശിച്ചില്ലെന്നു മന്ത്രി പ്രചരിപ്പിക്കുന്നതു ശരിയല്ല.
മുകളിൽ (സ്പീക്കറുടെ കസേരയിൽ) ഇരുന്ന രാജേഷ് ഇപ്പോൾ താഴെ എത്തി. ഇനിയും താഴേക്കു പോകരുതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ഇതിനെതിരെ ഭരണപക്ഷാംഗങ്ങൾ ബഹളം വച്ചപ്പോൾ രാജേഷ് എണീറ്റു. സ്പീക്കറുടെ കസേരയിൽ ഇരുന്നയാളാണു താഴെ വന്നിരിക്കുന്നതെന്നും തറയാകരുതെന്നും പറയുന്നതു സ്പീക്കറുടെ കസേരയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതു പരിശോധിക്കണമെന്നു പറഞ്ഞപ്പോൾ സ്പീക്കർ എ.എൻ.ഷംസീർ അംഗീകരിച്ചു. തുടർന്നു ബജറ്റ് ചർച്ചയ്ക്കുള്ള മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിനിടെ എണീറ്റ സതീശൻ, തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. പരാമർശം രേഖയിൽ നിന്നു നീക്കണമെന്ന് സ്പീക്കറോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
English Summary: VD Satheesan against MB Rajesh