ADVERTISEMENT

തിരുവനന്തപുരം∙ ഇന്ധന സെസ് ഉൾപ്പെടെ ജനങ്ങളുടെ മേൽ കെട്ടിവച്ച ഭാരിച്ച നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയ്ക്കുള്ളിൽ നടന്ന പ്രതിഷേധം സഭയ്ക്കു പുറത്തേക്ക് വ്യാപിപ്പിക്കാൻ യുഡിഎഫ്. നിയമസഭ 26 വരെ പിരിഞ്ഞ സാഹചര്യത്തിൽ സഭയ്ക്കു മുന്നിൽ 4 പ്രതിപക്ഷ എംഎൽഎമാർ നടത്തി വന്ന സത്യഗ്രഹം അവസാനിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ ഇന്നലെ ചോദ്യോത്തര വേള ഭാഗികമായി റദ്ദു ചെയ്താണ് സഭ പിരിഞ്ഞത്.  

വലിയ ബാനർ ഉപയോഗിച്ച് ഭരണപക്ഷ അംഗങ്ങളിൽ നിന്ന് സ്പീക്കറുടെ കാഴ്ച മറച്ചായിരുന്നു പ്രതിപക്ഷസമരം.  പ്ലക്കാർഡുകളുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അരികിലേക്കു കയറാനും ശ്രമം നടത്തി. പ്രതിപക്ഷത്തിന്റെ സമര രീതി തെറ്റാണെന്ന് ചോദ്യോത്തരവേളയിൽ മന്ത്രിമാരായ എം.ബി.രാജേഷും വീണാ ജോർജും ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിഷേധം  തുടർന്നു. 

4000 കോടി രൂപയുടെ നികുതിഭാരം സാധാരണക്കാരുടെ മേൽ അടിച്ചേൽപിക്കുന്നത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തെ തടയാനാവില്ലെന്നും തങ്ങൾ സഹകരിക്കാത്ത ചോദ്യോത്തര വേള റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഇതു തള്ളിയ സ്പീക്കർ അര മണിക്കൂർ കൂടി ചോദ്യോത്തര വേള തുടർന്ന ശേഷം  സഭ പിരിയുകയാണെന്ന്  പ്രഖ്യാപിക്കുകയായിരുന്നു. ഉപധനാഭ്യർഥനകൾ പാസാക്കിയ ശേഷം പിന്നീട് സഭ പിരിഞ്ഞു. 

രാവിലെ എംഎൽഎ ഹോസ്റ്റലിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ ‘പ്രതിഷേധ നടത്ത’വുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലേക്ക് എത്തിയത്. തുടർന്ന് പ്രധാന കവാടത്തിൽ അര മണിക്കൂറോളം കുത്തിയിരിപ്പ് നടത്തി. 

ചില രാജ്യങ്ങളിൽ 65% നികുതി; അവർക്കു പരാതിയില്ല: പിണറായി

തിരുവനന്തപുരം ∙ ചില രാജ്യങ്ങളിൽ വരുമാനത്തിന്റെ 65% വരെ നികുതിയുണ്ടെന്നും അവർക്കു പരാതിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ കുടുംബത്തിനാകെ സാമൂഹിക സുരക്ഷയുണ്ടെന്നതാണു കാരണം. അതിന്റെ ചെറിയ ഭാഗമാണ് ഇവിടെ സംഭവിക്കുന്നതെന്നും ബജറ്റിലെ നികുതിനിർദേശങ്ങളെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു. പൊതുനന്മയ്ക്കാണ് നികുതി കൂട്ടുന്നത്. ഇന്ധന വില കൂടുമ്പോൾ സാധനങ്ങൾക്കും വില കൂടില്ലേ എന്ന ചോദ്യത്തിന് എല്ലാം മാസവും ഇഷ്ടം പോലെ കൂട്ടിക്കൊണ്ടിരിക്കുന്ന നിലയാണു മാറേണ്ടതെന്നായിരുന്നു പ്രതികരണം.

പരിമിതികൾക്കുള്ളിൽനിന്നു ക്ഷേമ വികസന നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മുന്നോട്ടുപോകണമെങ്കിൽ ചില നികുതി പരിഷ്കരണങ്ങൾ വേണം. ആശ്വാസ ബജറ്റാണിത്. കേന്ദ്രം ഞെരുക്കുന്നതിനെ എതിർക്കാതിരിക്കുകയും സംസ്ഥാനത്തിന്റെ വിഭവ സമാഹരണത്തിനു തടസ്സം നിൽക്കുകയും ചെയ്യുന്ന സമീപനം പ്രതിപക്ഷം ഒഴിവാക്കണം.

62 ലക്ഷം പേർക്കു സാമൂഹികക്ഷേമ പെൻഷൻ നൽകാൻ ഏർപ്പെടുത്തിയ നികുതി വലിയ തെറ്റാണെന്ന് പറയുന്നവർക്ക് അതു മാറ്റിപ്പറയേണ്ടിവരും. കടക്കെണിയും ധൂർത്തും പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളിൽ ഒരു വിഭാഗത്തിന്റെയും കുപ്രചാരണമാണ്. കേരളത്തിന്റെ കടം കുതിച്ചുയരുന്നുവെന്ന വാദം വസ്തുതാവിരുദ്ധമാണ്. ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും റവന്യു വരുമാനത്തിൽ നിന്നാണ് അതു നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: UDF to continue protest against tax hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com