ADVERTISEMENT

തിരുവനന്തപുരം ∙ മുൻമന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഎമ്മുകാർ നടത്തിയ കൂറുമാറ്റത്തിൽ പ്രതിഷേധവും അമർഷവും അറിയിച്ചു സംസ്ഥാന നേതൃത്വത്തിനു സിപിഐ കത്തു നൽകി. ഇക്കാര്യത്തിലെ അതൃപ്തി സിപിഎമ്മിനെ അറിയിക്കാൻ സിപിഐ നിർവാഹകസമിതി തീരുമാനിച്ചിരുന്നു. ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കുന്നതിനെക്കാൾ ഗൗരവമുളള നടപടിക്കു സിപിഐ തയാറായിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ടു കാസർകോട്ടു സംഭവിച്ചത് എന്താണെന്നു പരിശോധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നൽകിയ കത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.  2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്ട് ചന്ദ്രശേഖരൻ വിജയിച്ച ശേഷം നടന്ന എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിനു നേരെ നടന്ന ബിജെപി–ആർഎസ്എസ് ആക്രമണമാണ് 7 വർഷത്തിനു ശേഷം ഇരുപാർട്ടികളും തമ്മിലുള്ള തർക്കവിഷയമായി മാറുന്നത്.

കോടതി മുറിയിൽ പ്രതികളെ ഇ.ചന്ദ്രശേഖരൻ തിരിച്ചറിഞ്ഞപ്പോൾ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള സാക്ഷികൾ മന്ത്രിയെ ആക്രമിച്ച പ്രതികൾ ഇവരാണെന്ന് ഉറപ്പില്ലെന്നു മൊഴി മാറ്റി പറയുകയായിരുന്നു. നേരത്തേ പൊലീസിനു നൽകിയ മൊഴിയാണ് ഇവർ തിരുത്തിയത്. സാക്ഷികൾ കൂറു മാറിയതിനെത്തുടർന്ന് 12 ആർഎസ്എസ്–ബിജെപി പ്രവർത്തകരെ കോടതി വിട്ടയച്ചു. സിപിഎമ്മുകാർ തന്നെ കൈ വിട്ടതിനെതിരെ സിപിഐ നിർവാഹകസമിതിയിൽ ചന്ദ്രശേഖരൻ പരാതിപ്പെടുകയും യോഗത്തിൽ സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിക്കെതിരെ കടുത്ത വികാരം ഉയരുകയും ചെയ്തിരുന്നു.

English Summary: E Chandrasekharan attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com