ADVERTISEMENT

മൂത്രമൊഴിക്കുന്നതിനുപോലും നികുതി എന്നൊക്കെയാണ് ട്രോൾ വരുന്നത്. മന്ത്രി ഇതൊക്കെ കാണുന്നുണ്ടോ?

ട്രോളും കാർട്ടൂണും കണ്ടാൽ എനിക്കു വിഷമമൊന്നും വരാറില്ല. എന്നോടൊരാൾ പറഞ്ഞ കാര്യം പറയാം. ‘‘അമ്മാവനാകണം. അച്ഛനെപ്പോലെ പെരുമാറരുത്. അമ്മാവൻമാർ അവധിക്ക് വല്ലപ്പോഴും വീട്ടിൽ വന്ന് മിഠായി ഒക്കെ നൽകി മടങ്ങും. അച്ഛൻ വീട്ടിൽ കർശനമായ നിയന്ത്രണങ്ങളും ചിട്ടയും നടപ്പാക്കും. അതിനാൽ അമ്മാവൻ വരുമ്പോഴാണ് കുട്ടികൾക്കു സന്തോഷം’’. വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയിൽപ്പെട്ട് ബജറ്റിലെ ഒട്ടേറെ പദ്ധതികൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിലാണു വിഷമം.

ധനമന്ത്രിയെ നേരിട്ടു കണ്ടാൽ എല്ലാവർക്കും ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. 2 രൂപ ഇന്ധന സെസ് കുറയ്ക്കുമോ?

കൂട്ടിയിട്ടു കുറയ്ക്കുക എന്ന സമീപനമല്ല ബജറ്റിൽ സ്വീകരിച്ചത്. വലിയ പുനരാലോചന നടത്താൻ മാത്രം വർധനകളില്ല. കാര്യമായ വരുമാനമില്ലാത്തതിനാൽ പതിറ്റാണ്ടുകളായി മിക്ക പഞ്ചായത്തുകളും ദുരിതത്തിലാണ്. അതിനാൽ ചില പരിഷ്കാരങ്ങൾ നിർദേശിച്ചിട്ടുണ്ട്. പലതും നിർദേശങ്ങൾ മാത്രമാണ്. ഏപ്രിൽ 1 മുതൽ നടപ്പാകണമെന്നില്ല. ഒരാളുടെ രണ്ടാമത്തെ വീട് പൂട്ടിയിട്ടിരിക്കുകയാണെങ്കിൽ നികുതി കൂട്ടണമെന്നത് തദ്ദേശ വകുപ്പ് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. അല്ലാതെ ഉടൻ നികുതി വരാൻ സാധ്യതയില്ല. ആറാം ധനകാര്യ കമ്മിഷന്റെ ശുപാർശകളാണ് പലതും. അതെല്ലാം നികുതി കൂട്ടിയതായി തെറ്റിദ്ധരിക്കരുത്.

ഇന്ധനത്തിനു 2 സെസ് ചുമത്തുന്നതോടെ ഓട്ടോറിക്ഷ, ടാക്സി, ബസ് നിരക്കുകൾ ഒക്കെ വർധിപ്പിക്കണമെന്ന ആവശ്യം വരും. അത് സർക്കാർ അംഗീകരിക്കും. അതോടെ പച്ചക്കറിക്ക് അടക്കം വില ഉയരില്ലേ?

ബസ് ചാർജൊക്കെ വർധിക്കാൻ മാത്രം മാത്രം ഇന്ധനവില കൂടില്ല. അങ്ങനെ കൂട്ടേണ്ട കാര്യമില്ല. റൂട്ട് ബസുകൾക്ക് ബജറ്റിൽ നികുതി ഭാരം കുറച്ചു. 2015–16 ലെ യുഡിഎഫ് ബജറ്റിൽ വീടുകൾ നിർമിക്കാനായി ഇന്ധനത്തിനൊപ്പം ഒരു രൂപ പിരിക്കാൻ തീരുമാനിച്ചിരുന്നു. അന്ന് പെട്രോളിന് 56 രൂപയും ഡീസലിന് 46 രൂപയുമേയുള്ളൂ. ഇപ്പോൾ അതിന്റെ ഇരട്ടിയാണു വില. അന്നത്തെ നിരക്കു പോലും ഇപ്പോൾ ചുമത്തിയിട്ടില്ല. വിമർശിക്കാം. പക്ഷേ, കേരളമാകെ പ്രശ്നത്തിലാണ് എന്നു പറയരുത്. അരിക്ക് ഒരു ശതമാനവും മൈദയ്ക്ക് 5 ശതമാനവും നികുതി പണ്ട് യുഡിഎഫ് ചുമത്തിയിട്ടുണ്ട്.

21,000 കോടി കുടിശിക പിരിച്ചെടുക്കുന്നില്ല. സിഎജി തന്നെയാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്?

സിഎജി പറഞ്ഞ കാര്യങ്ങൾ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. 21,000 കോടി രൂപ കുടിശികയിൽ 6,879 കോടി രൂപ റവന്യു റിക്കവറി നടപടികളിൽ കുരുങ്ങിക്കിടക്കുകയാണ്. 5,577 കോടി കോടതികേസുകളിൽപ്പെട്ടു കിടക്കുകയാണ്. മോട്ടർ വാഹന വകുപ്പിനു കിട്ടാനുള്ള 2,617 കോടിയിൽ 1,545 കോടിയും കെഎസ്ആർടിസി നൽകേണ്ടതാണ്. പിരിച്ചെടുക്കാൻ കഴിയുന്ന കുടിശിക പിരിക്കാൻ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ജിഎസ്ടി നഷ്ടപരിഹാരം 5 വർഷം കഴിഞ്ഞാൽ കേന്ദ്രം നിർത്തലാക്കുമെന്ന് അറിയാമായിരുന്നു. റവന്യു കമ്മി ഗ്രാന്റിൽ കേന്ദ്രം കുറവു വരുത്തുമെന്നും അറിയാമായിരുന്നു. ഇതൊക്കെ കണക്കിലെടുത്ത് നികുതി വരുമാനം വർധിപ്പിക്കാൻ ശ്രമിക്കാതിരുന്നതാണോ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം?

ജിഎസ്ടി നടപ്പാക്കുന്നതിനു മുൻപ് ഉൽപന്നങ്ങളുടെ ശരാശരി നികുതി 16% ആയിരുന്നു. എന്നാൽ, ജിഎസ്ടി നടപ്പാക്കിയതോടെ മിക്ക ആഡംബര ഉൽപന്നങ്ങൾക്കും നികുതി കുറഞ്ഞു. ശരാശരി നികുതി 11 ശതമാനമായി. അതു വഴിയുള്ള വരുമാന നഷ്ടമുണ്ട്. കേന്ദ്രനികുതി സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകുന്നതിലും കുറവു വന്നു. 36,000 കോടി കിട്ടേണ്ടിടത്ത് 16,000 കോടി മാത്രമാണു കേരളത്തിനു കിട്ടുന്നത്. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്ന് 2,700 കോടി രൂപ കൂടി കടമെടുപ്പിൽ‌ വെട്ടിക്കുറച്ചു. 17,000 കോടി കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇതു ചെയ്തത്. ഇനി ഇൗ സാമ്പത്തിക വർഷം കടമെടുക്കാൻ കഴിയുന്നത് 937 കോടി രൂപ മാത്രമാണ്.

ഇൗ പ്രതിസന്ധി അടുത്ത മാസം ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനെ ബാധിക്കുമോ?

കഴിഞ്ഞ വർഷം മാർച്ചിൽ 21,000 കോടിയാണു സർക്കാരിന്റെ ചെലവ്. ഇത്തവണ അതിലേറെ പണം വേണം. ഇൗ മാസം 10,000 കോടി വേണം ചെലവിന്. ഇതൊക്കെ മാനേജ് ചെയ്യാൻ ശ്രമിക്കുകയാണ്. കടമെടുക്കുന്ന 937 കോടി രൂപയും നികുതി വരുമാനവും വച്ച് വേണം എല്ലാ ചെലവുകളും നടത്താൻ. ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കും.

ശമ്പള പരിഷ്കരണം വഴി സർക്കാരിന്റെ ബാധ്യത 46,754 കോടിയിൽ നിന്ന് 71,393 കോടിയായി വർധിച്ചെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. അധിക ബാധ്യത 24,639 കോടിയാണ്. ഇതിനെ എങ്ങനെ കാണുന്നു? 

അത്രയും അധിക ബാധ്യത കൂടി വന്നു എന്നത് ശരിയാണ്. അതുപോലും കോവിഡ് സമയത്ത് സർക്കാരിനു നൽകാൻ കഴിഞ്ഞു. പ്രയാസമുണ്ടാകാൻ പ്രധാനകാരണം കേന്ദ്രനയം തന്നെയാണ്. പല മേഖലയിലും ചെലവു ചുരുക്കണമെന്നു പറയും. ഏതെങ്കിലും മേഖലയിൽ ചെലവു ചുരുക്കലിനു തയാറായാൽ മാധ്യമങ്ങൾ എന്തു നിലപാടാണ് സ്വീകരിക്കുക?

(മൂന്നു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നു ത്രിപുരയ്ക്കു തിരിക്കുകയാണു മന്ത്രി. അവിടെ കോൺഗ്രസ് നേതാക്കൾക്കൊപ്പമാണു പ്രചാരണം.)

English Summary: Tax will not reduce; KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com