ADVERTISEMENT

തൊടുപുഴ ∙ വാഗമണ്ണിൽ സർക്കാർഭൂമി കയ്യേറി വ്യാജപട്ടയം നിർമിച്ച് മറിച്ചുവിറ്റ കേസിലെ പ്രതിയെ വിജിലൻസ് പിടികൂടി. എറണാകുളം സ്വദേശി ജോളി സ്റ്റീഫനെയാണ് തൊടുപുഴ വിജിലൻസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ജോളിയുടെ മുൻ ഭാര്യ അവകാശവാദമുന്നയിക്കുന്ന 3 ഏക്കർ 40 സെന്റ് സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ചുവിറ്റെന്ന കേസിലാണ് അറസ്റ്റ്. 55 ഏക്കർ സർക്കാർ ഭൂമി വ്യാജപട്ടയം നിർമിച്ച് വിൽപന നടത്തിയ കേസിലും ഇയാൾ പ്രതിയാണെന്നു വിജിലൻസ് അറിയിച്ചു.

ജോളി സ്റ്റീഫന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ 110 ഏക്കർ സ്ഥലം വാഗമണ്ണിലുണ്ടായിരുന്നെന്നും ഇതിൽ പട്ടയമില്ലാത്ത 55 ഏക്കർ ഭൂമി വ്യാജപട്ടയമുണ്ടാക്കി മറിച്ചുവിറ്റ് പണം കൈവശപ്പെടുത്തിയെന്നുമാണു കേസ്. തന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്ത് വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയെന്ന് കാട്ടി 2019ൽ ജോളിയുടെ മുൻ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. വ്യാജരേഖകളുണ്ടാക്കി വിറ്റ സ്ഥലങ്ങളിൽ റിസോർട്ടുകളും കെട്ടിടങ്ങളും പണിതിട്ടുണ്ട്. പട്ടയങ്ങൾ റദ്ദാക്കുന്നതോടെ ഇവയുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.

 എറണാകുളം ജില്ലയിലെ രേഖകൾ ഇല്ലാത്ത കായൽ പ്രദേശം ചൂണ്ടിക്കാട്ടി ജില്ലാ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 18 ലക്ഷം തട്ടിയെടുത്ത കേസിൽ 2021 ജോളി സ്റ്റീഫനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ച് 18 ലക്ഷം രൂപ കെഎഫ്സിയിൽ നിന്നു തട്ടിയെടുത്ത കേസിൽ 2003ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായും പൊലീസ് പറയുന്നു.

English Summary : Government property sold at Vagamon by creating fake deed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com