ADVERTISEMENT

തിരുവനന്തപുരം∙ ഭരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് വകുപ്പു സെക്രട്ടറിമാരുടെ അഭിപ്രായം അറിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ പരാതി പ്രവാഹം. ധന, തദ്ദേശ വകുപ്പുകൾക്ക് എതിരെയാണ് സെക്രട്ടറിമാർ ഏറ്റവുമധികം പരാതി പറഞ്ഞത്.

ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു പോയാൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം ഏതാണ്ട് നിർജീവ അവസ്ഥയിൽ ആകുമെന്ന് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി. തങ്ങളുടെ വകുപ്പിൽ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാനോ പരിഷ്കാരങ്ങൾ നടപ്പാക്കാനോ സാധിക്കുന്നില്ല. എന്തെങ്കിലും പദ്ധതി നടപ്പാക്കാമെന്നു വിചാരിച്ചാൽ തദ്ദേശ ഭരണ വകുപ്പ് തടസ്സം സൃഷ്ടിക്കുകയാണ്. കേന്ദ്ര പദ്ധതികൾക്ക് പ്രാധാന്യം നൽകാത്തതിനാൽ കേന്ദ്രത്തിൽ നിന്ന് അർഹമായ പണം വാങ്ങിയെടുക്കാൻ സാധിക്കുന്നില്ല. കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന വിഹിതം അനുവദിക്കണം. അതിനുള്ള ഫയൽ ധനവകുപ്പ് തടഞ്ഞിടുകയാണ്. പണം നേടിയെടുക്കുന്നതിനു കേന്ദ്ര മന്ത്രാലയങ്ങളുമായി യഥാസമയം ബന്ധപ്പെടുന്നില്ല. 

ജീവനക്കാരെ തുടരെ മാറ്റുന്നതു ജോലിയെ ബാധിക്കുന്നു. ഏതെങ്കിലും ഒരു കസേരയിൽ ഇരിക്കുന്നയാൾ ആ ജോലിയിൽ മികവ് നേടുമ്പോഴേക്കും മാറ്റുകയാണ്. യൂണിയനുകളുടെ അതിപ്രസരം മൂലം ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ട്. സെക്രട്ടറിമാർക്ക് എന്നും യോഗങ്ങളുടെ ബഹളമാണ്. ഇതിനിടെ താഴെയുള്ളവർ കൃത്യമായി ഫയലുകൾ കൈമാറുന്നില്ല. വകുപ്പി‍ൽ എന്തു പ്രശ്നം ഉണ്ടായാലും സെക്രട്ടറി സമാധാനം പറയണം. മറ്റ് ഉദ്യോഗസ്ഥർ വൈകുന്നേരം 5 മണിക്കു സ്ഥലം വിടുമ്പോൾ സെക്രട്ടറിമാർ പണി തീർക്കാൻ ഓവർടൈം ജോലി ചെയ്യേണ്ടി വരികയാണ്. താഴെയുള്ള ജീവനക്കാരുടെ വീഴ്ച മൂലം കോടതിയലക്ഷ്യ നടപടിയും മറ്റും വന്നാൽ സെക്രട്ടറി സമാധാനം പറയേണ്ട സാഹചര്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുന്നില്ലെന്നും സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.

പരാതികൾ മുഴുവൻ ശ്രദ്ധിച്ചു കേട്ട മുഖ്യമന്ത്രി വളരെ ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. അനാവശ്യമായി ധന വകുപ്പിലേക്ക് വിശദീകരണം തേടി ഫയൽ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നും അതത് വകുപ്പുകൾക്കു തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനി മുതൽ രണ്ടു മാസം ചേരുമ്പോൾ സെക്രട്ടറിമാരുടെ യോഗം ചേരാനാണു തീരുമാനം. മാസ്കറ്റ് ഹോട്ടലി‍ൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവരും പങ്കെടുത്തു.

English Summary: Secretaries complain to chief minister pinarayi vijayan against government functioning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com