ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നടത്തിയ താൽക്കാലിക നിയമനങ്ങൾക്ക് കണക്കായി – 1.18 ലക്ഷം പേ‍ർ. ഇത്രയും താൽക്കാലികക്കാർ ജനുവരിയിൽ ശമ്പളം കൈപ്പറ്റിയെന്നാണ് ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിലെ കണക്ക്. അതേസമയം, സംസ്ഥാനത്തു 122 സർക്കാർ വകുപ്പുകളിലായി 11,145 താൽക്കാലിക ജീവനക്കാരെന്നാണ് ഇത്തവണത്തെ ബജറ്റ് രേഖ. സ്പാർക്കിലെ കണക്കും ബജറ്റ് രേഖയും തമ്മിൽ 1.07 ലക്ഷം താൽക്കാലികക്കാരുടെ വ്യത്യാസം. നിയമനവിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്രയേറെ ആളുകളിൽ എത്രപേരുടെ നിയമനം സുതാര്യമായി നടന്നതാണെന്നും ചോദ്യം ഉയരുന്നു. 

സർക്കാർ ഉത്തരവു പ്രകാരം സൃഷ്ടിച്ച താൽക്കാലിക തസ്തികകളുടെ ലിസ്റ്റാണ് ബജറ്റ് രേഖകളിൽ വരികയെന്നും വിവിധ വകുപ്പുകളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവരുടെ എണ്ണവും അവരുടെ ശമ്പള വിതരണവും കൃത്യമായ രേഖപ്പെടുത്താനായി തയാറാക്കിയ കണക്കാണു വിവരാവകാശ നിയമ പ്രകാരം നൽകിയതെന്നും ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. അങ്കണവാടി ജീവനക്കാർ അടക്കം ഈ താൽക്കാലിക ജീവനക്കാരുടെ പട്ടികയിൽ വരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

എന്നാൽ 2017 മുതലാണു സർക്കാർ വകുപ്പുകളിലെ താൽക്കാലികക്കാരുടെ ശമ്പളം സ്പാർക്കുമായി ബന്ധപ്പെടുത്തിയത്. എന്നിട്ടും എന്തുകൊണ്ടാണ് ഇതു ബജറ്റ് രേഖയിൽ ഉൾപ്പെടുത്താത്തതെന്നു വ്യക്തമല്ല.

ജലവിഭവ വകുപ്പിൽ കൂ‌ടുതലും താൽക്കാലികക്കാർ

ജലവിഭവ വകുപ്പിൽ സ്ഥിരം ജീവനക്കാരെക്കാൾ (3793) കൂടുതൽ താൽക്കാലിക ജീവനക്കാരെന്നാണു (4112) ബജറ്റ് രേഖ. 60515 ജീവനക്കാരുള്ള പൊലീസ് വകുപ്പിൽ 1291 താൽക്കാലികക്കാർ. 593 സ്ഥിരം ജീവനക്കാരുള്ള വിജിലൻസ് വകുപ്പിൽ 564 താൽക്കാലികക്കാർ. 1,71,187 ജീവനക്കാരുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലും 30,985 ജീവനക്കാരുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിലും 37,815 ജീവനക്കാരുള്ള ആരോഗ്യ വകുപ്പിലും താൽക്കാലിക ജീവനക്കാരില്ലെന്നാണ് ബജറ്റ് രേഖ. ഗെസ്റ്റ് ഹൗസുകളിൽ അടക്കം താൽക്കാലികക്കാർ ഉള്ളപ്പോൾ ടൂറിസം വകുപ്പിലും സ്ഥിരം ജീവനക്കാർ മാത്രമേയുള്ളൂവെന്നാണു രേഖ.

English Summary : Kerala government documents regarding temporary appointments in various departments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com