ADVERTISEMENT

കോഴിക്കോട്∙ കെഎസ്ആർടിസി വായ്പഭാരം കുറയ്ക്കാൻ സംസ്ഥാനത്തെ നാല് ടെർമിനലുകൾ സ്ഥിതി ചെയ്യുന്ന ഭൂമി കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപറേഷന് (കെടിഡിഎഫ്സി) കൈമാറാൻ ചർച്ചകൾ ആരംഭിച്ചു. 

സ്വന്തമായി വസ്തുവകകൾ ഇല്ലാത്തതിനാൽ നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ വിലക്ക് നേരിടുന്ന കെടിഡിഎഫ്സിക്കും പുനരുജ്ജീവനത്തിനുള്ള വഴിയാണെന്ന വിലയിരുത്തലിനെ തുടർന്ന് ചർച്ചകൾ സജീവമാക്കി. തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് ടെർമിനലുകളിൽ കെടിഡിഎഫ്സി ഷോപ്പിങ് കോംപ്ലക്സുകൾ ഉണ്ടാക്കിയ ഭൂമിയാണ് വിപണി വില കണക്കാക്കി അവർക്കു തന്നെ നൽകാൻ ഒരുങ്ങുന്നത്. 

കെടിഡിഎഫ്സിക്കു കെഎസ്ആർടിസി ഇപ്പോൾ തന്നെ നൽകാനുള്ള 480 കോടി രൂപയിലേക്ക് ഈ തുക വകവയ്ക്കണമെന്നാണ് ആവശ്യം. എന്നാൽ 600 കോടിക്കു മുകളിലാണ് കോർപറേഷന്റെ കടം എന്ന നിലപാടിലാണ് കെടിഡിഎഫ്സി. ഈ തർക്കം ഒത്തുതീർപ്പാക്കി തുക തിട്ടപ്പെടുത്താൻ ഫിനാൻസ് മാനേജരെ ചുമതലപ്പെടുത്തിയെങ്കിലും ഇതേവരെ ഫലം കണ്ടിട്ടില്ല.

കോഴിക്കോട്ടെ കെഎസ്ആർടിസിയുടെ ബസ് ടെർമിനൽ (ഫയൽ ചിത്രം: മനോരമ)
കോഴിക്കോട്ടെ കെഎസ്ആർടിസിയുടെ ബസ് ടെർമിനൽ (ഫയൽ ചിത്രം: മനോരമ)

ഗുരുതര പ്രതിസന്ധിയിലാണ് ഇരു സ്ഥാപനങ്ങളും. പെൻഷൻ നൽകാൻ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടും അടിയന്തര കടങ്ങൾ തീർക്കാൻ 607 കോടി രൂപ കെഎസ്ആർടിസിക്കു വേണം. ഇതിൽ ഇന്ധന കുടിശിക തീർക്കാൻ 123 കോടിയും പ്രോവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കാൻ 251 കോടിയും വേണം. ഇതു രണ്ടും അടിയന്തരമായി തീർക്കണമെന്ന് കോടതിയും നിർദേശിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഏപ്രിൽ മുതൽ സാമ്പത്തിക സഹായം പ്രതീക്ഷിക്കേണ്ടെന്നും സ്വന്തം നിലയിൽ വരുമാനം കണ്ടെത്തി മുന്നോട്ടു പോകണമെന്നും സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

കെടിഡിഎഫ്സിക്കാകട്ടെ സ്വന്തമായി വസ്തുവകകൾ ഇല്ലാത്തതാണ് പ്രശ്നം. നിക്ഷേപം സ്വീകരിക്കുന്നതിന് നിലവിൽ റിസർവ് ബാങ്ക് വിലക്കുണ്ട്. സ്വന്തമായി ആകെയുള്ളത് തിരുവനന്തപുരം വഴുതക്കാട്ടുള്ള ട്രാൻസ് ടവർ കെട്ടിടമാണ്. നാലിടങ്ങളിൽ കൂറ്റൻ ഷോപ്പിങ് കോംപ്ലക്സുകൾ പണിതെങ്കിലും ഒരിടത്തു നിന്നും കാര്യമായ വരുമാനമില്ല. ഇതിനിടയിൽ കോഴിക്കോട്ടെ കെട്ടിടത്തിന് കണ്ടെത്തിയ ഗുരുതരമായ ബലക്ഷയം പരിഹരിക്കാൻ 35 കോടി കൂടി കണ്ടെത്തേണ്ട സ്ഥിതിയും.

English Summary: 4 shopping complexes of KSRTC will be handed over to the Kerala Transport Development Finance Corporation (KTDFC)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com