ADVERTISEMENT

കൊല്ലം ∙ മാലിന്യ നിർമാർജനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണെന്നിരിക്കെ, ഈ രംഗം സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള സിപിഎം തീരുമാനം ബ്രഹ്മപുരത്തെ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ വൻ വിവാദമാകുന്നു. പാർട്ടി തീരുമാനത്തിന്റെ ചുവടുപിടിച്ചു സംസ്ഥാനത്തെ കോർപറേഷനുകളിലും നഗരസഭകളിലും ബിഒടി (ബിൽഡ്–ഓപ്പറേറ്റ്–ട്രാൻസ്ഫർ) വ്യവസ്ഥയിൽ മാലിന്യ നിർമാർജന പ്ലാന്റുകൾ ആരംഭിക്കാനുള്ള നടപടികൾക്കു സർക്കാർ തുടക്കമിട്ടെങ്കിലും വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

എറണാകുളത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന നയരേഖയിലൂടെയാണു ബിഒടി വ്യവസ്ഥയിൽ മാലിന്യ സംസ്കരണ പദ്ധതികൾക്കു സർക്കാരിനു പാർട്ടി പച്ചക്കൊടി കാട്ടിയത്. ‘ എല്ലാ നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ബിഒടി അടിസ്ഥാനത്തിൽ ഉണ്ടാക്കണം. അതിനു താൽപര്യപത്രം ക്ഷണിക്കണം. എല്ലാ ജില്ലകളിലും മെഡിക്കൽ വേസ്റ്റ് സംസ്കരണ കേന്ദ്രവും സ്ഥാപിക്കണം. ഓരോ മണ്ഡലത്തിലും സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് വേണം...’ എന്നാണു നയരേഖയിലെ പരാമർശം.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ബയോ മൈനിങ് നടത്താൻ സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്കു കരാർ കൊടുത്ത മാതൃകയിൽ വിവിധ നഗരങ്ങളിൽ പാർട്ടിക്കു താൽപര്യമുള്ള കമ്പനികളെ ബിഒടി അടിസ്ഥാനത്തിൽ ഏൽപിക്കാനാണു നീക്കം. കൊല്ലം കോർപറേഷന്റെ ചണ്ടി ഡിപ്പോയിൽ ബയോ മൈനിങ് നടത്താൻ ഈ കമ്പനി നേരത്തേ ടെൻഡർ എടുത്തെങ്കിലും കമ്പനിയുടെ പ്രാപ്തിയിൽ സംശയം തോന്നി അന്നത്തെ സിപിഐ മേയർ ഇടപെട്ടു കമ്പനിയെ ഒഴിവാക്കി. എന്നാൽ ഇപ്പോൾ ഇതേ ചണ്ടി ഡിപ്പോയിൽ ജൈവ മാലിന്യങ്ങളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് ഈ കമ്പനിക്കു സർക്കാർ നേരിട്ടു കരാർ നൽകി. കോഴിക്കോട് ഉൾപ്പെടെ മറ്റു ചില ജില്ലകളിലും കമ്പനിക്കു കരാർ നൽകിയതായാണു വിവരം. പദ്ധതി നടത്തിപ്പിനു കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി ചേർന്നു പ്രത്യേക കൺസോർഷ്യവും രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ അതതു തദ്ദേശ സ്ഥാപനങ്ങൾക്കു പോലും വ്യക്തമായ വിവരമില്ല.

ജില്ലകളിൽ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ, സുവിജ് ട്രീറ്റ്്മെന്റ് പ്ലാന്റുകൾ എന്നിവ സ്ഥാപിക്കാൻ പാർട്ടി താൽപര്യമുള്ള സ്വകാര്യ കമ്പനികൾക്കു കരാർ നൽകാനുള്ള നീക്കവും സജീവമാണ്.

English Summary : CPM decision to give waste processing to private sector becomes controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com