ഹൈമാസ്റ്റിൽ കുരുങ്ങി ഗ്ലൈഡർ; രണ്ടു പേർ കുടുങ്ങിയത് 80 അടി ഉയരത്തിൽ, ഒന്നര മണിക്കൂർ രക്ഷാപ്രവർത്തനം - വിഡിയോ
Mail This Article
വർക്കല (തിരുവനന്തപുരം) ∙ പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണിൽ കുടുങ്ങി; 80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയെയും ട്രെയ്നറെയും ഒന്നര മണിക്കൂറിനു ശേഷം സുരക്ഷിതമായി താഴെയിറക്കി. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു.
കോയമ്പത്തൂർ സ്വദേശിനി പവിത്രയും (28) ഉത്തരാഖണ്ഡ് സ്വദേശിയായ ട്രെയിനർ സന്ദീപും (30) വൈകിട്ടു നാലോടെയാണ് അപകടത്തിൽപ്പെട്ടത്. വർക്കല ഹെലിപ്പാഡിൽനിന്നു പറന്നുപൊങ്ങിയ പാരാഗ്ലൈഡറിന് കാറ്റിന്റെ ദിശ മാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 350 മീറ്റർ അകലെ പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കിലാണു കുടുങ്ങിയത്.
ഏകദേശം 100 അടിയാണ് വിളക്കുതൂണിന്റെ ഉയരം. 80 അടിയോളം ഉയരത്തിൽ തൂങ്ങിക്കിടന്ന ഇരുവരെയും എങ്ങനെ താഴെയിറക്കുമെന്ന് ആശയക്കുഴപ്പമായി. അഗ്നിരക്ഷാ സേന വിളക്കുതൂണിനു ചുറ്റും വല വലിച്ചുകെട്ടി. വീണാലുള്ള ആഘാതം കുറയ്ക്കാൻ സമീപത്തെ റിസോർട്ടിൽനിന്നു മെത്തകൾ കൊണ്ടുവന്നു നിരത്തി.
അത്രയും ഉയരം കിട്ടുന്ന ക്രെയിൻ സംഘടിപ്പിക്കുക പ്രയാസമായതിനാൽ മുകളിലെ വിളക്കുമായി ഘടിപ്പിച്ച സ്റ്റീൽ കേബിൾ കറക്കി ഇവരെ താഴെയിറക്കാൻ തീരുമാനിച്ചു. നഗരസഭയിൽ സൂക്ഷിച്ചിരുന്ന ലിവർ എത്തിച്ച് തൂണിന്റെ അടിഭാഗത്തെ ചക്രത്തിൽ ഘടിപ്പിച്ചു. മോട്ടർ ഉപയോഗിച്ചു കറക്കുന്നതു സുരക്ഷിതമല്ലെന്നു വിലയിരുത്തി കൈകൊണ്ടാണ് കറക്കിയത്. ഏതാണ്ട് 40 അടിയായപ്പോഴേക്കും വിളക്കിന്റെ ഒരുഭാഗം ഒടിഞ്ഞ് ഇവർ വലയിലേക്കു വീഴുകയായിരുന്നു. പൊലീസും കെഎസ്ഇബിയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
English Summary: Paragliding accident in Varkala Papanasam