ചെന്നൈ ∙ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സംഗമവേദിയായി റോയപുരത്തെ റമസാൻ മഹൽ കല്യാണ മണ്ഡപം. ഖുർആൻ വചനങ്ങളും നാദസ്വര മേളവും മുഴങ്ങിയ വേദിയിൽ വരണമാല്യം കൈമാറി 17 യുവതീയുവാക്കൾ സ്വന്തം ആചാരാനുഷ്ഠാനങ്ങൾ പ്രകാരം പുതുജീവിതത്തിലേക്കു കടന്നു. മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാർട്ടിയുടെ പോഷക സംഘടനയായ കെഎംസിസിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. വധൂവരന്മാർക്കു സമ്മാനമായി വീട്ടുപകരണങ്ങളും കൈമാറി. മുഖ്യ ഖാസി ഡോ. സലാഹുദ്ദീൻ അയ്യൂബി നേതൃത്വം നൽകി. വനിതാദിനത്തിൽ 17 പെൺകുട്ടികൾക്ക് വിവാഹജീവിതം നൽകിയതിലൂടെ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സഫലമായെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മന്ത്രി പി.കെ.ശേഖർ ബാബു, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, സമൂഹ വിവാഹക്കമ്മിറ്റി ചെയർമാൻ പി.കെ.പോക്കർ ഹാജി, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ എം.അബ്ദുറഹ്മാൻ, എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.പി.അബ്ദുസ്സമദ് സമദാനി, പി.വി.അബ്ദുൽ വഹാബ്, നവാസ് ഗനി തുടങ്ങിയവർ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 75 വിവാഹങ്ങളുടെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്.
English Summary: Muslime league conducted Community Marriage ahead of the Jubilee Celebration