ADVERTISEMENT

കൊച്ചി ∙ മതിയായ മനുഷ്യശേഷിയും യന്ത്രങ്ങളുമുണ്ടായിട്ടും എന്തുകൊണ്ട് തീ അണയ്ക്കാൻ വൈകുന്നതെന്ന് ഹൈക്കോടതി കലക്ടറോടു ചോദിച്ചു. അടുത്ത തവണ ജനങ്ങളിൽനിന്നു സഹകരണം ഉണ്ടാകണമെന്നില്ലെന്നും ഹൈക്കോടതി കലക്ടർക്കു മുന്നറിയിപ്പ് നൽകി.

ബ്രഹ്മപുരത്ത് 8 സെക്ടറുകളിൽ ആറിടത്തു തീയണച്ചെന്നു കലക്ടർ അറിയിച്ചിരുന്നു. രണ്ടിടത്തു തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പല പാളികളായി കിടക്കുന്ന മാലിന്യത്തിൽ ആഴത്തിൽ കുഴിച്ച് തീയണയ്ക്കേണ്ടതു വെല്ലുവിളിയാണ്. എന്നാൽ സ്ഥലപരിമിതി പ്രശ്നമാകുന്നുണ്ടെന്നും വിശദീകരിച്ചു.എന്നാൽ ബ്രഹ്മപുരത്തെ തീ 2 ദിവസങ്ങൾക്കുള്ളിൽ അണയ്ക്കാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പു നൽകാൻ കലക്ടർക്കായില്ല. അഗ്നിരക്ഷാ സേന 2 ദിവസംകൂടി വേണമെന്നാണു പറയുന്നതെങ്കിലും നേരത്തെയും 2 ദിവസം പറഞ്ഞെങ്കിലും പാലിക്കാനായില്ലെന്നു കലക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ചോദ്യം ഉന്നയിച്ചത്.

‘പുറത്തേക്കു നോക്കൂ പുകയില്ലെന്നു പറയാമോ’ എന്ന് കോടതി ചോദിച്ചു. തന്റെ കൂടെയുള്ള ജഡ്ജിക്കും ജീവനക്കാർക്കും ഉൾപ്പെടെ തലവേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഉറപ്പുകളിൽ 30% എങ്കിലും പാലിച്ചിരുന്നെങ്കിൽ സ്ഥിതിഗതികൾ ഇത്രയും മോശം അവസ്ഥയിൽ എത്തുമായിരുന്നില്ല. ഹരിത ട്രൈബ്യൂണലിന്റെ മുൻ ഉത്തരവിന്റെ സ്റ്റേ നീക്കം ചെയ്യും. പിഴ ചുമത്തുകയല്ല ചെയ്യേണ്ടത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

 

‘ബ്രഹ്മപുരം’ ആവർത്തിക്കാതിരിക്കാൻ മാലിന്യ സംസ്കരണ കർമ പദ്ധതി

കാക്കനാട്∙ ബ്രഹ്മപുരത്തെ അഗ്നിബാധ പോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജില്ലയിൽ മാലിന്യ സംസ്കരണ കർമ പദ്ധതിക്കു രൂപം നൽകി.വീടുകളിൽ ഏപ്രിൽ10 നകം ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കുമെന്നു മന്ത്രിമാരായ എം.ബി.രാജേഷും പി.രാജീവും പറഞ്ഞു. പരിസ്ഥിതി ദിനമായ ജൂൺ 5നു തദ്ദേശ സ്ഥാപനങ്ങളെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും.

ഉറവിട മാലിന്യ സംസ്കരണം നിർബന്ധമാക്കി എല്ലാ വീടുകളിലും നോട്ടിസ് നൽകും. 14 മുതൽ 16 വരെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകളിലെത്തി ബോധവൽക്കരണം നടത്തും. മാലിന്യം സംസ്കരിക്കാൻ സൗകര്യമില്ലാത്ത വീടുകളുടെ പട്ടിക 17നകം തയാറാക്കും. ഇവരെ സഹായിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തിക, സാങ്കേതിക സഹായം നൽകും. വീഴ്ച വരുത്തിയാൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരെ നടപടിയുണ്ടാകും.

ഹരിതകർമ സേനയുടെ സേവനമില്ലാത്ത വാർഡുകളുടെ പട്ടിക ഉടൻ നൽകണം. 25നു മുൻപ് എല്ലാ വാർഡുകളിലും കുറഞ്ഞത് 2 ഹരിതകർമ സേനാംഗങ്ങളെ നിയോഗിക്കും. ഹരിതകർമ സേന വഴി തരം തിരിച്ചുള്ള മാലിന്യ ശേഖരണം എല്ലാ വാർഡുകളിലും നിലവിൽ വരും. മാലിന്യം ശേഖരിക്കാനുള്ള കലക്‌ഷൻ സെന്ററുകൾ എല്ലാ സ്ഥലത്തും സ്ഥാപിക്കും. മാലിന്യം അളക്കാനും തരം തിരിച്ചു കയറ്റി വിടാനും കണക്കു രേഖപ്പെടുത്താനും സംവിധാനമുണ്ടാക്കും. സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യം എവിടെയാണു കൊണ്ടുപോകുന്നതെന്നു നിരീക്ഷിക്കും. 

ശുചിമുറി മാലിന്യം കൊണ്ടുപോകുന്ന സ്വകാര്യ ഏജൻസികൾ ഇവ നിശ്ചിത സ്ഥലത്തു തന്നെയാണ് എത്തിക്കുന്നതെന്ന് ഉറപ്പാക്കും. ശുചിമുറി മാലിന്യം നീക്കുന്ന ലോറികളിൽ ജിപിഎസ് ഘടിപ്പിക്കും. പൊതു സ്ഥലങ്ങളിലെ മാലിന്യം നീക്കാൻ മേയ് ഒന്നു മുതൽ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കും. 

 

ബ്രഹ്മപുരത്തു കോടികളുടെ അഴിമതി: വി. മുരളീധരൻ 

തിരുവനന്തപുരം∙ ബ്രഹ്മപുരത്തു നടന്നതു കോടികളുടെ അഴിമതിയെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പിണറായി വിജയൻ സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും ചേർന്നു നടത്തിയ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. 

കർണാടക മുഖ്യമന്ത്രി 2019ൽ സോൺട്ര ഇൻഫാടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്.  2020 ൽ അതേ കമ്പനിക്കു കേരളത്തിൽ കെഎസ്ഐഡിസിയുടെ  പ്രത്യേക ഇടപെടലിൽ ബ്രഹ്മപുരം കരാർ ലഭിച്ചു. കരാർ കാലാവധിക്കുള്ളിൽ പകുതിപോലും പണി പൂർത്തിയാക്കാതിരുന്ന കമ്പനിക്കു കരാർ നീട്ടിക്കൊടുക്കാനുള്ള നിർദേശം എവിടെ നിന്നായിരുന്നുവെന്നും വി. മുരളീധരൻ ചോദിച്ചു. 

 

ബ്രഹ്മപുരം: കേന്ദ്ര ഇടപെടൽ തേടി കെ.സുരേന്ദ്രൻ കത്തയച്ചു

തിരുവനന്തപുരം∙ ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർഥിച്ചു കൊണ്ടു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിനു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ചു പഠിക്കണമെന്നും  വിദഗ്ധസംഘത്തെ കൊച്ചിയിലേക്ക് അയയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മാലിന്യ പ്ലാന്റിനു തീപിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. പ്ലാന്റിന് ആസൂത്രിതമായി തീയിട്ടതാണോ എന്ന  സംശയം കൊച്ചിക്കാർക്കുണ്ട്. എന്നിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല.  – കത്തിൽ കെ.സുരേന്ദ്രൻ ആരോപിച്ചു.

ഉമ തോമസ് ഹർജി നൽകി

കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്തത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഗുരുതര സാഹചര്യം നേരിടുന്നതിൽ സംസ്ഥാന സർക്കാരും കൊച്ചി കോർപറേഷനും പൂർണമായി പരാജയപ്പെട്ടെന്നു ഹർജിയിൽ പറയുന്നു. 

 

ബ്രഹ്മപുരം പുക : വീടുകളിൽ ആരോഗ്യ സർവേ നടത്തും

തിരുവനന്തപുരം ∙ ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ‍ ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ വീടുകളിലെത്തി സർവേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. 

കുട്ടികളും പ്രായമായവരും ഗർഭിണികളും ഇതര രോഗങ്ങൾ ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ എത്രയും വേഗം ഡോക്ടറെ കാണണം.  എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ മന്ത്രി നിർദേശിച്ചു.

 

 

English Summary: High court on Brahmapuram fire 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com