ADVERTISEMENT

തിരുവനന്തപുരം ∙ ചരിത്രത്തിലാദ്യമായി നിയമസഭാ സമ്മേളനത്തിനിടെ നടുത്തളത്തിൽ സമാന്തര സമ്മേളനം ചേർന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധിച്ചതിനിടെ അരങ്ങേറിയത് നർമം നിറഞ്ഞ സംഭവങ്ങൾ.

ബ്രഹ്മപുരം വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ റോളിൽ സണ്ണി ജോസഫ് ഇങ്ങനെ മറുപടി നൽകി : ‘‘ 3 നടപടികളാണു സർ, ഞാൻ സ്വീകരിച്ചത്. കൊച്ചിയിലെത്തിയ മമ്മൂട്ടിയോടു വയനാട്ടിലേക്കു പോകാൻ പറഞ്ഞു. ജയ്പുരിലായിരുന്ന മോഹൻലാലിനോടും ദുബായിലായിരുന്ന എം.എ.യൂസഫലിയോടും ഇങ്ങോട്ടു വരേണ്ടെന്നു പറഞ്ഞു.’’ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം വി.ഡി.സതീശന്റെ നേതൃത്വത്തിൽ സഭയിൽ നിന്നിറങ്ങിയതോടെ ഒന്നര മണിക്കൂറോളം നീണ്ട അപൂർവ പ്രതിഷേധത്തിനു വിരാമമായി. അപ്പോഴും ധനാഭ്യർഥന ചർച്ച സഭയിൽ തുടരുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കിയായിരുന്നു സഭാ ടിവിയുടെ സംപ്രേഷണം.

കൊച്ചി കോർ‌പറേഷനിൽ യുഡിഎഫ് അംഗങ്ങളെ മർദിച്ചതു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന കോൺഗ്രസിലെ റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതിനെ തുടർന്നായിരുന്നു സമാന്തര സമ്മേളനം ചേർന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.

Read Also: യൂസഫലിയുടെ മൊഴി: നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

അടിയന്തര പ്രമേയ നോട്ടിസ് തള്ളിയ സ്പീക്കർ എ.എൻ.ഷംസീർ, വേണമെങ്കിൽ‌ ബ്രഹ്മപുരം വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്ന് അറിയിച്ചു. പ്രതിപക്ഷം ഇതു തള്ളി. യുഡിഎഫ് അംഗങ്ങൾ ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കോർപറേഷൻ യോഗത്തിൽ പങ്കെടുക്കില്ലെന്നു മുൻകൂട്ടി മേയർ‌ക്കു കത്തു നൽകിയ യുഡിഎഫ് അംഗങ്ങൾ പൂട്ടിയിട്ടെന്ന് ആരോപിക്കുന്നതു ശരിയല്ലെന്നു മന്ത്രി പി.രാജീവ് തിരിച്ചടിച്ചു. തൊള്ളായിരത്തോളം തദ്ദേശ സ്ഥാപനങ്ങളുണ്ടെന്നും അവിടത്തെ വിഷയങ്ങളൊക്കെ ചർച്ച ചെയ്യാനാവില്ലെന്നും സ്പീക്കർ നിലപാടെടുത്തു.

ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കാൻ എൻ.ജയരാജിനെ ക്ഷണിച്ചതോടെ ‘സ്പീക്കർ നീതിപാലിക്കുക’ എന്ന വലിയ ബാനറുമായി പ്രതിപക്ഷം സ്പീക്കറുടെ മുന്നിൽ നിരന്നു. കാഴ്ച മറഞ്ഞതോടെ ബാനർ പിടിച്ച ഓരോരുത്തരെയായി പേരെടുത്തു വിളിച്ചു ജനങ്ങൾ കാണുന്നുണ്ടെന്നു സ്പീക്കർ ഓർമിപ്പിച്ചു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും കഴിഞ്ഞു  ധനാഭ്യർ‌ഥന ചർച്ചയിലേക്കു നീങ്ങിയതോടെയാണു സമാന്തര സമ്മേളനത്തിനു പ്രതിപക്ഷം വട്ടംകൂട്ടിയത്.

Read Also: ‘സീരിയൽ കിസ്സർ’: ബലം പ്രയോഗിച്ച് ചുംബിക്കും, ഞൊടിയിടയിൽ രക്ഷപ്പെടും – വിഡിയോ

2 പേർ സ്പീക്കറെ മറച്ചു ബാനർ പിടിച്ചു നിന്നു. ബാക്കിയുള്ളവർ നടുത്തളത്തിൽ വട്ടമിട്ടിരുന്നു. സ്പീക്കറായി പി.സി.വിഷ്ണുനാഥും മുഖ്യമന്ത്രിയായി സണ്ണി ജോസഫും. വിഷ്ണുനാഥ് പ്രസംഗം തുടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സഭ വിട്ടു. സ്പീക്കർ തള്ളിയ അടിയന്തര പ്രമേയ നോട്ടിസ് റോജി എം.ജോൺ അവതരിപ്പിച്ചു.

English Summary: Parellel assembly session in kerala assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com