ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയ്ക്കകത്തു നടക്കുന്ന പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എ.പി.അനിൽകുമാർ, സ്പീക്കർ എ.എൻ.ഷംസീറിന് കത്തു നൽകി. പൊതുപ്രാധാന്യമുള്ള ജനകീയ വിഷയങ്ങളിൽ പ്രതിപക്ഷം സഭയിൽ നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലെന്ന് കത്തിൽ ആരോപിച്ചു. 

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സഭാ നടപടികൾ സംപ്രേഷണം ചെയ്യുന്നത് സഭാ ടിവിക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നത്. കോവിഡ് മാറിയ നിലയ്ക്ക് എല്ലാ ചാനലുകൾക്കും സഭാ നടപടികൾ ചിത്രീകരിക്കുന്നതിനുള്ള അനുമതി നൽകണം. 

അതേസമയം, സഭാ ടിവിയുടെ പരിപാടികൾ നിർണയിക്കുകയും ബജറ്റ് തയാറാക്കുകയും ചെയ്യുന്നതിന് പുതിയ എഡിറ്റോറിയൽ ബോർഡിനു രൂപം നൽകി.

 മുൻപ് പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ വിവിധ പരിപാടികൾ തയാറാക്കി സംപ്രേഷണം ചെയ്തിരുന്നെങ്കിലും എം.ബി.രാജേഷ് എത്തിയപ്പോൾ ഇതു നിർത്തിവച്ചു. ലാഭകരമല്ലെന്ന കാരണം ചുണ്ടിക്കാട്ടിയായിരുന്നു ഇൗ നടപടി. സഭാ ടിവിയുടെ പേരിൽ‌ പല ആരോപണങ്ങളും ഉയർന്നതും പരിപാടികൾ നിർത്താൻ കാരണമായി. ഇപ്പോൾ വീണ്ടും പരിപാടികൾ ആരംഭിക്കുന്നതിനാണ് പുതിയ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചത്. നിയമസഭാ സെക്രട്ടറി എ.എം.ബഷീറാണ് ചീഫ് എഡിറ്റർ. കെ.കുഞ്ഞുകൃഷ്ണൻ, ടി.ടി.പ്രഭാകരൻ, തനൂജ ഭട്ടതിരി, ബിന്ദു ഗണേഷ്കുമാർ, കെ.മോഹൻകുമാർ, ഇ.സനീഷ്, ഇ.കെ.മുഷ്താഖ്, ബി.എസ്.സുരേഷ്കുമാർ എന്നിവരാണ് എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ.

 

സഭാ ടിവിയിൽനിന്നു രാജി

സഭാ ടിവിയുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് 2 പരാതികൾ നൽകിയിട്ടും നടപടിയില്ലാത്തതിനെത്തുടർന്ന് അതിന്റെ ഹൈപവർ കമ്മിറ്റിയിൽ നിന്നും 4 പ്രതിപക്ഷ എംഎൽഎമാർ രാജിവച്ചതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു.

 

English summary: Opposition on Sabha TV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com