ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയിലെ ചോദ്യോത്തരവേളയിൽ ഒന്നാമത്തെ ചോദ്യത്തിനുശേഷം സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.ബി.രാജേഷും ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച ചോദ്യത്തിനു നേരിട്ടു മറുപടി പറയുന്നതിൽ നിന്ന് ഒഴിവായി. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന വാഗ്ദാനം ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചശേഷം ആദ്യമായാണു ലൈഫ് മിഷൻ സംബന്ധിച്ച ചോദ്യം സഭയിൽ മുഖ്യമന്ത്രി നേരിടേണ്ടിവന്നത്.

ഏതാനും പ്രതിപക്ഷ എംഎൽഎമാർ പ്ലക്കാർഡുമായി സ്പീക്കറുടെ ഡയസിനു മുൻപിൽ പ്രതിഷേധിക്കുന്നതിനിടെയാണു മന്ത്രി ജി.ആർ.അനിൽ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. രണ്ടാമത്തെ ചോദ്യമായിരുന്നു ലൈഫ് മിഷൻ സംബന്ധിച്ചുള്ളത്. ഈ ചോദ്യത്തിനു മറുപടി നൽകേണ്ടിയിരുന്നതു മന്ത്രി എം.ബി.രാജേഷ്. നാലാമത്തേതുൾപ്പെടെ 3 ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മറുപടി പറയേണ്ടത്. പ്രതിപക്ഷത്തിന്റെ ചോദ്യമായതിനാൽ ഈ വിഷയത്തിൽ ഒട്ടേറെ ഉപചോദ്യങ്ങളുമുണ്ടാകുമായിരുന്നു. എന്നാൽ, മന്ത്രി അനിൽ മറുപടി നൽകിയപ്പോഴുണ്ടായിരുന്ന പ്രതിഷേധത്തിനപ്പുറം പ്രതിപക്ഷ എംഎൽഎമാർ പ്രകോപനം സൃഷ്ടിച്ചില്ലെങ്കിലും ലൈഫ് മിഷൻ ചോദ്യം വരുന്നതിനു മുൻപായി സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. ഇതോടെ ഉത്തരം നേരിട്ടു സഭയിൽ പറയാതെ മുഖ്യമന്ത്രി ചോദ്യകർത്താക്കൾക്കു മറുപടി ലഭ്യമാക്കുകയാണു ചെയ്തത്.

 

 

ലൈഫ് മിഷൻ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ ഉത്തരങ്ങളും:

 

ചോദ്യം 1: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണോ?

ഉത്തരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ദുബായ് ആസ്ഥാനമായ റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചിട്ടില്ല.  

 

ചോദ്യം 2: സംസ്ഥാന സർക്കാർ വിദേശസഹായം ലഭ്യമാക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കാമോ?

ഉത്തരം:  കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾക്കും ഉത്തരവുകൾക്കും അനുസൃതമായാണു വിദേശസഹായം സ്വീകരിക്കേണ്ടത്. ലൈഫ് മിഷൻ റെഡ് ക്രസന്റിൽനിന്നു ധനസഹായം സ്വീകരിച്ചിട്ടില്ല. 

 

ചോദ്യം 3: റെഡ് ക്രസന്റിൽനിന്നു ലൈഫ് മിഷനു സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ കോൺസൽ ജനറലും കോൺസുലേറ്റ് ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തിയിട്ടുണ്ടോ?

ഉത്തരം: ഇല്ല.

 

 

English Summary: Questions on life mission in assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com