ADVERTISEMENT

ചങ്ങനാശേരി ∙ സിറോ മലബാർ സഭയിലെ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ (92) കാലം ചെയ്തു. വാക്കുകളിലെ മൂർച്ചകൊണ്ടും വിമർശനങ്ങളിലെ വ്യക്തതകൊണ്ടും സഭാവിജ്ഞാനീയത്തിലെ അഗാധപാണ്ഡിത്യംകൊണ്ടും കേരള കത്തോലിക്കാ സഭാചരിത്രത്തിൽ തലയെടുപ്പോടെ മുന്നിൽനിന്ന ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ പൗവത്തിലിന്റെ വിയോഗം ഇന്നലെ ഉച്ചയ്ക്ക് 1.17നു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു. പ്രായാധിക്യംമൂലമുള്ള പ്രശ്നങ്ങൾക്കു ചികിത്സയിലായിരുന്നു. കബറടക്കം 22നു രാവിലെ 10നു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ കബറിടപ്പള്ളിയിൽ നടക്കും. 

ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ മുൻ പ്രസിഡന്റായ അദ്ദേഹം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മുൻ ചെയർമാനാണ്. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിനുശേഷം തുടർച്ചയായി 2 തവണ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേരള ബിഷപ്പാണു മാർ പൗവത്തിൽ. 

ചങ്ങനാശേരി കുറുമ്പനാടം പൗവത്തിൽ ഉലഹന്നാൻ ജോസഫിന്റെയും പാലാ പുതുമന മറിയക്കുട്ടിയുടെയും മൂത്ത മകനായി 1930 ഓഗസ്റ്റ് 14നാണു ജനനം. 1962 ഒക്ടോബർ 3നു പൗരോഹിത്യം സ്വീകരിച്ചു. എസ്ബി കോളജിൽ അധ്യാപകനായിരിക്കെ 1972 ഫെബ്രുവരി 13നു റോമിൽ പോൾ ആറാമൻ മാർപാപ്പ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാനായി അഭിഷേകം ചെയ്തു. 1975 വരെ ചങ്ങനാശേരി സഹായ മെത്രാനായിരുന്നു. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. 1986 ജനുവരിയിൽ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം 2007 വരെ അതിരൂപതയെ നയിച്ചു.

ദുഃഖാചരണം ഒരാഴ്ച; 22ന് അവധി

മാർ ജോസഫ് പൗവത്തിലിനോടുള്ള ആദരസൂചകമായി അതിരൂപതയിൽ 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. കബറടക്ക ശുശ്രൂഷ നടക്കുന്ന 22ന് അതിരൂപതയിലെ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

 

English Summary: Archbishop Mar Joseph Powathil Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com