പാലാ ∙ പശുവിനു കിണറ്റിനുള്ളിൽ സുഖപ്രസവം. അമ്മപ്പശുവിനെയും കിടാവിനെയും രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു.പാലാ പ്രവിത്താനം ചെമ്പകശ്ശേരിൽ ജോർജും ഭാര്യ മേരിക്കുട്ടിയും വളർത്തുന്ന മൂന്നര വയസ്സുള്ള പശുവാണ് അപൂർവമായ പ്രസവം കൊണ്ടും രക്ഷപ്പെടൽ കൊണ്ടും നാട്ടിലെ താരമായത്. ഇന്നലെ രാവിലെ പുറത്തിറക്കാൻ അഴിച്ച പശു ഓടി ആൾമറയില്ലാത്ത കിണറ്റിൽ വീണു. മൂന്നാൾ താഴ്ചയുള്ള കിണറ്റിൽ മുട്ടറ്റം വെള്ളമുണ്ടായിരുന്നു.
ഗർഭിണിയായ പശുവായിരുന്നതിനാൽ വലിച്ചു കയറ്റാൻ അഗ്നിരക്ഷാസേന ആദ്യം തയാറായില്ല. ഉള്ളനാട് വെറ്ററിനറി ഡിസ്പെൻസറിയിൽ നിന്ന് ഡോ. സുസ്മിത ശശിധരനും എത്തി. പ്രസവലക്ഷണങ്ങൾ കാണിച്ച പശുവിനെ കിണറ്റിനുള്ളിൽ പ്രസവിച്ച ശേഷം പുറത്തെത്തിക്കാമെന്നു ഡോക്ടർ നിർദേശിച്ചു.
അയൽവാസി റെജിയും ഒരു ഫയർമാനും കിണറ്റിലിറങ്ങി. കിണറിന്റെ കരയിൽ നിന്ന് ഡോക്ടർ പറഞ്ഞ നിർദേശങ്ങൾ അതേപടി രണ്ടാളും ചെയ്തതോടെ പശു വെള്ളത്തിൽ പ്രസവിച്ചു. പശുക്കിടാവിനെ ആദ്യം കരയ്ക്കെത്തിച്ചു. തള്ളപ്പശുവിനെ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയ്ക്കെത്തിച്ചു ചികിത്സ നൽകി.
ഉള്ളനാട് വെറ്ററിനറി ഡിസ്പെൻസറിയിലെ ജാൻസി, കടനാട് ഡിസ്പെൻസറിയിലെ ഡോ. സുനിൽ, ളാലം ബ്ലോക്ക് ഡിസ്പെൻസറിയിലെ ഡോ.ആദിൽ എന്നിവരും സഹായത്തിനെത്തി.
English Summary: Cow gives birth in Well