ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിലെ സംഘർഷത്തിനിടെ പരുക്കേറ്റ തന്റെ കയ്യിൽ പ്ലാസ്റ്ററിടാൻ നിർദേശിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന് കെ.കെ.രമ എംഎൽഎ. രമയുടെ കയ്യിൽ പൊട്ടലില്ലെന്നും പ്ലാസ്റ്റർ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. രമയുടേതെന്ന പേരിൽ എക്സ്റേ ദൃശ്യങ്ങളും പ്രചരിച്ച സാഹചര്യത്തിലാണ് രമ പ്രതികരണവുമായി എത്തിയത്.

കൈക്കു പരുക്കില്ലാതെ ഡോക്ടർ പ്ലാസ്റ്ററിട്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രമ പറഞ്ഞു. തന്റെ എക്സ്റേ ദൃശ്യങ്ങളാണു പ്രചരിക്കുന്നതെങ്കിൽ ആശുപത്രി അധികൃതർക്ക് എതിരെയും നടപടി സ്വീകരിക്കും. സ്വകാര്യവിവരങ്ങൾ പുറത്തുവിടാൻ ആശുപത്രിക്ക് അധികാരമില്ല. അസുഖമില്ലാത്ത ആളെ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിൽ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നത്. അതിന് ആരോഗ്യവകുപ്പ് മറുപടി പറയണം.

തന്നെ ആക്രമിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു രമ പറഞ്ഞു. ആക്രമിക്കുന്നതിന്റെ ദൃശ്യം ആദ്യദിവസം കിട്ടിയിരുന്നില്ല. പിന്നീടു ദൃശ്യം പരിശോധിച്ചപ്പോഴാണ് ആസൂത്രിതമാണെന്നു മനസ്സിലാക്കിയത്. അഞ്ചാറുപേർ ചേർന്നു വലിച്ചു പൊക്കിയശേഷം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റപ്പോൾ നിയമസഭയിലെ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്തു ചികിത്സയ്ക്കായി പോയി. മരുന്നിട്ട ശേഷം, ജില്ലാ ആശുപത്രിയിൽ പോയി എക്സ്റേ എടുക്കാനും ആംബുലൻസിൽ പോകാനും ഡോക്ടർ നിർദേശിച്ചു. ആംബുലൻസിൽ പോയിരുന്നെങ്കിൽ കഥ ഇനിയും മോശമാകുമായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ചത് മറ്റു രോഗികളുടെ മുന്നിൽ വച്ചാണ്. ഡോക്ടറാണ് പ്ലാസ്റ്ററിടാൻ നിർദേശിച്ചത്. മാധ്യമങ്ങളും ആ സമയം അവിടെയുണ്ടായിരുന്നു. കൈക്കു പരുക്കില്ലാത്ത ആൾക്ക് ഡോക്ടർ പ്ലാസ്റ്റർ ഇടുമോയെന്നു രമ ചോദിച്ചു.

‘ഇത്തരം സംവിധാനങ്ങളാണോ സർക്കാർ ആശുപത്രികളിലുള്ളത്. ഇത് എന്റെ കുറ്റമല്ല. രോഗിയല്ല ചികിത്സ തീരുമാനിക്കുന്നത്. പ്ലാസ്റ്ററിടുന്നത് സന്തോഷമുള്ള കാര്യമല്ല. ജോലികൾ ചെയ്യാൻ കഴിയില്ല’– രമ പറഞ്ഞു.

എക്സ്റേ എന്ന പേരിൽ രേഖകൾ പ്രചരിക്കുന്നത് യഥാർഥമാണോ എന്ന് ആശുപത്രിയാണ് വ്യക്തമാക്കേണ്ടത്. സ്വകാര്യവിവരങ്ങൾ പുറത്തു പോകുന്നത് ശരിയല്ല. അങ്ങനെ പോയെങ്കിൽ ആരാണ് പുറത്തുവിട്ടതെന്നു വ്യക്തമാക്കണം. വലിയ പൊട്ടലേ എക്സ്റേയിൽ കാണൂ, ചെറിയ പൊട്ടൽ കാണില്ല എന്നു ഡോക്ടർ പറഞ്ഞിരുന്നു. പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞില്ല. ചതവും പരുക്കുമുണ്ടെന്നു പറഞ്ഞു. കൂടുതൽ മോശമാകാതിരിക്കാൻ പ്ലാസ്റ്റർ ഇടണമെന്നു പറഞ്ഞതായും രമ പറഞ്ഞു.

പൊട്ടലില്ല, പ്ലാസ്റ്ററിട്ടത് വെറുതേ: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം∙ നിയമസഭയിൽ നടന്ന സംഘർഷത്തിൽ കെ.കെ.രമയുടെ കയ്യിൽ പൊട്ടൽ സംഭവിച്ചിട്ടില്ലെന്ന കാര്യം പുറത്തുവന്നു കഴിഞ്ഞെന്നും കളവു പറയുന്നതു ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പൊട്ടലില്ലാത്ത കയ്യിലാണ് പ്ലാസ്റ്ററിട്ടത്.

പൊട്ടലും പൊട്ടലില്ലായ്മയും ഒന്നും രാഷ്ട്രീയമാക്കി മാറ്റാൻ പാടില്ല. പൊട്ടിയ കൈ എന്നു പറഞ്ഞു പ്രകോപനം ഉണ്ടാക്കരുത്. ആധുനികമായ സംവിധാനമെല്ലാം ഉള്ളതിനാൽ പൊട്ടൽ ഉണ്ടോ ഇല്ലയോ എന്നു മനസ്സിലാക്കാൻ ഇപ്പോൾ പ്രയാസമില്ല. അതുകൊണ്ടു സത്യസന്ധമായ നിലപാട് എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

സൈബർ സെല്ലിനും സ്പീക്കർക്കും രമയുടെ പരാതി

തിരുവനന്തപുരം ∙ കെ.എം.സച്ചിൻദേവ് എംഎൽഎ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ സൈബർ സെല്ലിനും സ്പീക്കർക്കും കെ.കെ.രമ എംഎൽഎ പരാതി നൽകി. നിയമസഭയിലെ സംഘർഷത്തിനിടെ രമയ്ക്കുണ്ടായ പരുക്ക് വ്യാജമാണെന്നായിരുന്നു സച്ചിൻദേവിന്റെ പോസ്റ്റ്.

സമൂഹമാധ്യമത്തിലൂടെ അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടതായി പരാതിയിൽ പറയുന്നു. വിവിധ സമയങ്ങളിലുള്ള ഫോട്ടോകൾ ചേർത്ത് തെറ്റായ വിവരങ്ങൾ കാണിച്ചു പ്രചാരണം നടത്തി. പോസ്റ്റ് നീക്കം ചെയ്തു നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

 

English Summary: KK Rema files complaint against Sachin Dev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com