കെടിഡിഎഫ്സിയുടെ കടം: 31നു മുൻപ് പരിഹാരം വേണമെന്ന് കേരള ബാങ്ക്
Mail This Article
തിരുവനന്തപുരം∙ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ( കെടിഡിഎഫ്സി) തിരിച്ചടയ്ക്കാനുള്ള കടത്തിന്റെ കാര്യത്തിൽ 31നു മുൻപ് പരിഹാരം വേണമെന്ന് അഭ്യർഥിച്ചു കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മുഖ്യമന്ത്രിക്കു വീണ്ടും കത്തു നൽകി. കെടിഡിഎഫ്സി എടുത്ത വായ്പയ്ക്കു സർക്കാർ ഗാരന്റിയെങ്കിലും നൽകണമെന്ന ആവശ്യത്തിൽ ധനവകുപ്പിന്റെ തീരുമാനം വൈകുന്നുവെന്നാണ് ആക്ഷേപം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ തീരുമാനമായമെങ്കിലും നടപ്പായില്ല. ഇതെന്തുകൊണ്ടാണെന്നു പരിശോധിക്കണമെന്നു മന്ത്രി ആന്റണി രാജു, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
ആർബിഐയുടെ അനുമതിക്കുള്ള 19 മാനദണ്ഡങ്ങളിൽ പതിനെട്ടും കേരള ബാങ്ക് നടപ്പാക്കിയെങ്കിലും കിട്ടാക്കടം പിരിക്കുന്നതിലെ വീഴ്ച ന്യൂനതയാണ്. കിട്ടാക്കടം 7% കവിയരുതെന്നാണ് ആർബിഐയുടെ വ്യവസ്ഥയെന്നിരിക്കെ കേരള ബാങ്കിന്റേത് 18.73 % ആണ്. പലിശയും പിഴപ്പലിശയുമായി 480 കോടി രൂപയാണു കെടിഡിഎഫ്സി കേരള ബാങ്കിനു നൽകാനുള്ളത്.
31നു മുൻപു സർക്കാർ ഗാരന്റി നൽകുകയാണെങ്കിൽ തന്നെ പകുതി പ്രശ്നം തീരുമെന്നു കേരള ബാങ്ക് ചൂണ്ടിക്കാട്ടുന്നു. നിലവിൽ കടത്തിലായി നിക്ഷേപകർക്കു പണം തിരികെ നൽകാൻ പോലുമാകാതെ പ്രതിസന്ധി നേരിടുന്ന കെടിഡിഎഫ്സിയുടെ ഗാരന്റി മതിയാകില്ലെന്നതാണു ബാങ്കിന്റെ നിലപാട്.
English Summary: KTDFC debt crisis