ADVERTISEMENT

ന്യൂഡൽഹി ∙ റബർ വില കിലോയ്ക്ക് 300 രൂപയാക്കിയാൽ ബിജെപിക്ക് എംപിയില്ലാത്ത വിഷമം മലയോര കർഷകർ മാറ്റിത്തരുമെന്ന തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ ബിജെപി ദേശീയ നേതൃത്വം സ്വാഗതം ചെയ്തു. 

അഭിപ്രായം തുറന്നു പറയുന്ന ക്രൈസ്തവ പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണു കേരളത്തിലെന്ന് ബിജെപി ദേശീയ ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. പാർട്ടി വക്താവ് ടോം വടക്കനും മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും മുരളീധരനൊപ്പമുണ്ടായിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപു ക്രൈസ്തവ സമുദായവുമായുള്ള സമ്പർക്കപരിപാടിയെക്കുറിച്ച് ആലോചിക്കാൻ ബിജെപി ദേശീയസംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ഈ 3 നേതാക്കളും പങ്കെടുത്തിരുന്നു. 

ഈസ്റ്റർ, ഈദ് ആഘോഷവേളകളിൽ ന്യൂനപക്ഷ സമ്പർക്ക പരിപാടികൾ കൂടുതൽ ഊർജിതമാക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയ്ക്കാണ് ആർച്ച് ബിഷപ്പിന്റെ അഭിപ്രായം പുറത്തുവന്നത്. സിപിഎമ്മും കോൺഗ്രസും അതിനെ വിമർശിച്ചതിനെതിരെയും ഇന്നലെ ബിഷപ് രംഗത്തു വന്നു. 

തലശ്ശേരി ബിഷപ്പായാലും പാലാ ബിഷപ്പായാലും അഭിപ്രായം പറയാൻ ആകാത്ത അവസ്ഥയാണു സംസ്ഥാനത്തുള്ളതെന്നു മുരളീധരൻ കുറ്റപ്പെടുത്തി. സത്യംപറയുമ്പോൾ ക്രൈസ്തവ പുരോഹിതർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ സമീപനം അംഗീകരിക്കാനാവില്ല. മലയോര കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനാണു ബിഷപ് പാംപ്ലാനി ശ്രമിച്ചത്. നരേന്ദ്രമോദി സർക്കാർ അവരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നുണ്ട്. 

മേഘാലയ, നാഗാലാൻഡ് തുടങ്ങിയ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ജനപിന്തുണയാണു കേരളത്തിലും ബിജെപിക്ക് പ്രതീക്ഷ പകരുന്നത്. പ്രകാശ് ജാവഡേക്കർ കേരള പ്രഭാരിയായി വന്ന ശേഷം ബിജെപിയെ രാഷ്ട്രീയമായി തിരസ്കരിക്കുന്ന വിഭാഗങ്ങളിൽ സ്വാധീനം ചെലുത്തുന്ന വിധത്തിൽ പ്രവർത്തന രീതി മാറ്റിയിരുന്നു.

English Summary : BJP welcomes Bishop statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com