ADVERTISEMENT

കൊച്ചി ∙ നിയമവഴിയിലെ സമസ്ത മേഖലകളിലും മുദ്ര പതിപ്പിച്ച, ഹൈക്കോടതി സീനിയർ അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. കുറച്ചുകാലം കേരള ഹൈക്കോടതിയിൽ ജഡ്ജിയുമായിരുന്നു. എറണാകുളം ടി.ഡി.റോഡിലെ വസതിയായ ‘തൃപ്തി’യിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെ തുടർന്നു വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ താൽപര്യം അനുസരിച്ച് മൃതദേഹം നാളെ എറണാകുളം ഗവ. മെഡിക്കൽ കോളജിനു കൈമാറും. ഹൈക്കോടതി സീനിയർ അഭിഭാഷക സുമതി ദണ്ഡപാണിയാണു ഭാര്യ. മക്കൾ: മിട്ടു മനോജ് ഗോപാലൻ (അഭിഭാഷക, ഓസ്ട്രേലിയ), മില്ലു ദണ്ഡപാണി (െഹെക്കോടതി അഭിഭാഷകൻ), മരുമക്കൾ: മനോജ് ഗോപാലൻ (ഓസ്ട്രേലിയ), അർച്ചന.

സിവിൽ, ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ കരുത്ത് തെളിയിച്ച ദണ്ഡപാണി സുപ്രീം കോടതിയിലും ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും ഒട്ടേറെ കേസുകൾ നടത്തി. ഭാര്യ സുമതിക്കൊപ്പം 1972 ൽ ദണ്ഡപാണി അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി. 1996 ൽ ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്കു സ്ഥലംമാറ്റം വന്നതോടെ പദവി ഉപേക്ഷിച്ച് പ്രാക്ടിസ് പുനരാരംഭിച്ചു. 2006 ൽ ഹൈക്കോടതി സീനിയർ അഡ്വക്കറ്റ് പദവി നൽകി ആദരിച്ചു. 2011–16ൽ  അഡ്വക്കറ്റ് ജനറലായി. ദീർഘകാലം മലയാള മനോരമയുടെ നിയമോപദേഷ്ടാവായിരുന്നു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും എഡിറ്റർ ഫിലിപ് മാത്യുവും വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു.

നിയമപ്പോരാട്ടങ്ങളിലെ പിൻബലം: മാമ്മൻ മാത്യു

കോട്ടയം ∙ പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിയമപ്പോരാട്ടങ്ങളിൽ മലയാള മനോരമയുടെ ഉറച്ച പിൻബലമായിരുന്നു അഡ്വ. കെ.പി.ദണ്ഡപാണിയെന്നു ചീഫ് എഡിറ്റർ മാമ്മൻ മാത്യു അനുസ്മരിച്ചു. തുടക്കകാലത്ത് ലളിത, ജനപ്രിയശൈലിയിലുള്ള കോടതി വാർത്തകളിലൂടെ മനോരമ വായനക്കാരെ ആകർഷിച്ച അദ്ദേഹം, അഭിഭാഷകർക്കിടയിലെ മികച്ച പത്രപ്രവർത്തകനായി മാറി. മനോരമയുടെ ഉറ്റസുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ദണ്ഡപാണി ഉയർന്ന പദവികളിലിരിക്കുമ്പോഴും സാധാരണക്കാരുടെ മനസ്സറിയുന്ന വ്യക്തിയായിരുന്നുവെന്നും മാമ്മൻ മാത്യു പറഞ്ഞു.

English Summary: Former Advocate General of KP Dandapani Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com