യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും; നികുതിവർധനയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം
Mail This Article
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ചു മേയ് രണ്ടാം വാരം യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. പുതിയ ബജറ്റിലെ നികുതി നിർദേശങ്ങൾ നടപ്പാകുന്ന ഏപ്രിൽ ഒന്നിനു സംസ്ഥാന വ്യാപകമായി പ്രാദേശികാടിസ്ഥാനത്തിൽ പ്രക്ഷോഭം നടത്താനും യുഡിഎഫ് യോഗം തീരുമാനിച്ചു.
ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി നിർദേശങ്ങൾക്കെതിരെ നടത്തിപ്പോന്ന സമരം തുടരാനാണു തീരുമാനം. ഇടയ്ക്കു ചില പാർട്ടി പരിപാടികൾ വന്നതു സമരത്തിന്റെ വീര്യം കുറച്ചെന്നു കോൺഗ്രസ്, ലീഗ് നേതാക്കൾ യോഗത്തിൽ സമ്മതിച്ചു. അടിയന്തരപ്രമേയ അവകാശത്തിന്റെ നിഷേധം, എംഎൽഎമാർക്കെതിരെയുള്ള മർദനം എന്നിങ്ങനെ സഭയ്ക്കുള്ളിൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങൾ തുടർപ്രചാരണങ്ങളാക്കി മാറ്റും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു സമരപരമ്പരകൾ വേണമെന്ന അഭിപ്രായം യോഗത്തിലുയർന്നു.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം, പാർട്ടി പുനഃസംഘടന തുടങ്ങിയ കോൺഗ്രസിന്റെ തിരക്കുകൾ കൂടി കണക്കിലെടുത്തു തീയതികൾ തീരുമാനിക്കും. എല്ലാ മാസവും ചേർന്നില്ലെങ്കിലും യുഡിഎഫ് യോഗം സ്ഥിരമായി ചേരണമെന്നു തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് എത്രയും വേഗം മുന്നണി കടക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്തമാസം യുഡിഎഫിന്റെ പ്രത്യേക യോഗം ചേരും. അസൗകര്യം നേരത്തേ അറിയിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ യോഗത്തിൽ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തു.
Englsih Summary: UDF Government in LDF Government second year