ADVERTISEMENT

കാസർകോട് ∙ നിയമസഭാ തിരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനത്തിനിടെ 2016 മേയിൽ സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകരെ കോടതി വിട്ടയച്ച സംഭവത്തിൽ സിപിഐ – സിപിഎം പോരു കടുക്കുന്നു. സാക്ഷികൾ മൊഴിമാറ്റിയതിനാലാണു കേസ് തള്ളിപ്പോയതെന്നു കഴിഞ്ഞ ദിവസം ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ തുറന്നടിച്ചതോടെ ചന്ദ്രശേഖരനും മൊഴി മാറ്റിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ പറഞ്ഞു. രാജപുരം കള്ളാറിൽ 12 സിപിഎം പ്രവർത്തകർ പ്രതികളായ കേസും ഈ കേസും സിപിഎമ്മും ബിജെപിയും ഒത്തുതീർപ്പാക്കിയെന്നാണ് ആരോപണം. 

കോടതി രേഖകളിൽ പറയുന്നത്:

കേസിലെ 5,10,11,12 സാക്ഷികൾ കൂറുമാറിയെന്നു വിധിയിൽ പറയുന്നുണ്ട്. ഇതിൽ 10,11,12 സാക്ഷികൾ സിപിഎം നേതാക്കളായ അനിൽ ബങ്കളം, ടി.കെ.രവി, ഹക്കീം എന്നിവരാണ്. പൊലീസിൽ നൽകിയ മൊഴിയിൽനിന്നു ഭിന്നമായാണ് ഇവർ കോടതിയിൽ പറഞ്ഞത്. 5–ാം സാക്ഷി അക്രമമുണ്ടായ സ്ഥലത്തു താമസിക്കുന്നയാളാണ്. പൊതുസമൂഹത്തിനു മുന്നിൽ വിധിന്യായം ഉൾപ്പെടെ ലഭ്യമായിട്ടുള്ളപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം പരിഹാസ്യമാണെന്ന നിലപാടാണ് സിപിഐ നേതാക്കൾക്കുള്ളത്. 

‘അക്രമി സംഘത്തിൽ ഇപ്പോൾ കൂട്ടിൽ നിൽക്കുന്ന ബിജെപി പ്രവർത്തകരായ പ്രതികളും ഉണ്ടായിരുന്നു. എന്നാൽ പേര് അറിയില്ല’ എന്നാണ് ചന്ദ്രശേഖരൻ കോടതിയിൽ പറഞ്ഞത്. സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.വി.കൃഷ്ണൻ അക്രമത്തിനു തൊട്ടു പിന്നാലെ പൊലീസിൽ നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും ഒന്നു തന്നെയാണ്– ‘ആക്രമണമുണ്ടായി പ്രതികളെ കണ്ടാലറിയാം. പേരുകൾ അറിയില്ല.’ 

കേസിലെ പ്രതികളെ പൊലീസ് 3 ഘട്ടങ്ങളിലായാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഓരോ ഘട്ടത്തിലും അന്നത്തെ സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി ടി.കെ.രവി നേരിട്ടെത്തി പ്രതികളെ തിരിച്ചറിഞ്ഞു. എന്നാൽ, വിചാരണയ്ക്കിടെ മലക്കം മറിഞ്ഞു. ഇതോടെയാണ് രവി ഉൾപ്പെടെ 3 സിപിഎം പ്രവർത്തകർ കൂറുമാറിയതായി പ്രഖ്യാപിച്ചത്. ഇതിൽ സിപിഐ നേതാവ് കെ.വി.കൃഷ്ണൻ ഉൾപ്പെടുന്നില്ല. 

എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞത്:

ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഐ മുൻ ജില്ലാ സെക്രട്ടറിയടക്കമുള്ളവർ, ആക്രമിച്ചത് ആരാണെന്ന് അറിയില്ലെന്നാണു മൊഴി നൽകിയത്. ചന്ദ്രശേഖരനും ഡ്രൈവറും മറ്റു സാക്ഷികളുമടക്കം സമാന മൊഴിയാണു നൽകിയത്. ഇക്കാര്യം തന്നെയാണ് സിപിഎമ്മുകാരായ സാക്ഷികളും പറഞ്ഞത്. ഈ മൊഴികളെല്ലാം വായിച്ചു നോക്കിയിട്ടുണ്ട്. വിഷയം വീണ്ടും പരിശോധിക്കാൻ സിപിഎം തയാറാണ്.

English Summary: Attack on CPI MLA E Chandrasekharan case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com