ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയിൽ സർക്കാർ നാമനിർദേശം ചെയ്ത 6 സിൻഡിക്കറ്റ് അംഗങ്ങൾക്കും കാലാവധി പൂർത്തിയാക്കുന്നതു വരെ സ്ഥാനത്തു തുടരുന്നതിനു നിയമ തടസ്സം ഇല്ലെന്നു വൈസ് ചാൻസലർ ഡോ.സിസ തോമസിനെ സർക്കാർ അറിയിച്ചു.

അംഗത്വം അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിൽ ഔദ്യോഗിക യോഗങ്ങളിൽ ഇവരെ പങ്കെടുപ്പിക്കാമോ എന്നു വ്യക്തമാക്കണമെന്നു സർക്കാരിനോട് വിസി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് 6 സിൻഡിക്കറ്റ് അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്തത്. ഈ ഓർഡിനൻസ് കാലഹരണപ്പെട്ടു. പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും അതിൽ ഗവർണർ ഇതുവരെ ഒപ്പു വച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 6 സിൻഡിക്കറ്റ് അംഗങ്ങളുടെ നിയമനത്തിനു നിയമ പ്രാബല്യം ഇല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് ഉണ്ട്. എന്നാൽ ഓർഡിനൻസ് നിലവിൽ ഉണ്ടായിരുന്ന സമയത്ത് നിയമിച്ചവർക്ക് അതു ലാപ്സ് ആയാലും 4 വർഷത്തെ കാലാവധി പൂർത്തിയാക്കാമെന്നാണ് വിസിയെ സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്നു ചേരുന്ന സിൻഡിക്കറ്റ് യോഗത്തിൽ അവർക്കു പങ്കെടുക്കാം.

വിസിയെ നിയന്ത്രിക്കാൻ ഉപസമിതിയെ സിൻഡിക്കറ്റ് നിയോഗിച്ചതും സ്ഥലംമാറ്റം തടഞ്ഞതും മരവിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കിയത് ഗവർണർക്കു തിരിച്ചടിയായിരുന്നു. എന്നാൽ ചട്ടപ്രകാരം നോട്ടിസ് നൽകി ഈ തീരുമാനങ്ങൾ വീണ്ടും മരവിപ്പിക്കാൻ ഗവർണർ നിർദേശിച്ചിരിക്കുകയാണ്. നോട്ടിസിന്റെ കരട് ഗവർണറുടെ നിയമ ഉപദേഷ്ടാവ് തയാറാക്കിയാൽ ഉടൻ വിസിക്കു നൽകും. അവർ അത് സിൻഡിക്കറ്റിൽ അവതരിപ്പിച്ച് മറുപടി നൽകണം. അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും തീരുമാനം മരവിപ്പിക്കാനും ഹൈക്കോടതിയിൽ നിന്നുണ്ടായ തിരിച്ചടിക്കു പരിഹാരം കാണാനുമാണ് ഗവർണറുടെ ശ്രമം.

വിവാദ ബില്ലുകൾ കേന്ദ്രത്തിനു വിടുന്നതു സംബന്ധിച്ച് നിയമ ഉപദേഷ്ടാവുമായി 2ന് ചർച്ച നടത്താൻ ഗവർണർ തീരുമാനിച്ചിരിക്കുകയാണ്. അതിനു മുൻപു തന്നെ വിശദീകരണ നോട്ടിസിന്റെ കരട് നിയമ ഉപദേഷ്ടാവ് നൽകുമെന്നു പ്രതീക്ഷിക്കുന്നു.

English Summary : Six syndicate members can continue in KTU says Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com