ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായധനം നൽകുമ്പോൾ രോഗം, പ്രകൃതിക്ഷോഭം തുടങ്ങിയ പ്രശ്നത്തിന്റെ ഗൗരവം അനുസരിച്ചു തുകയ്ക്കു പരിധി നിശ്ചയിക്കണമെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സർക്കാരിനു ശുപാർശ നൽകി. ദുരിതാശ്വാസ നിധി തട്ടിപ്പിനു പിന്നിൽ ഏജന്റുമാർ റവന്യു ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ഉൾപ്പെടുന്ന വൻ ലോബിയുണ്ടെന്ന് 14 ജില്ലകളിലും ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ കഴിഞ്ഞമാസം നടത്തിയ മിന്നൽപരിശോധനയിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള മറ്റു ശുപാർശകൾ:

∙ വരുമാനപരിധി നിലവിലെ 2 ലക്ഷം രൂപയിൽനിന്ന് ഉയർത്തുക.

∙ അപേക്ഷകർ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറോ ബാങ്ക് അക്കൗണ്ടോ നൽകണം. ഇല്ലെങ്കിൽ മാത്രം അടുത്ത ബന്ധുവിന്റെ ഫോൺ നമ്പർ രേഖപ്പെടുത്തണം.

∙ റേഷൻ കാർഡ് നമ്പർ അടക്കമുള്ള വിവരങ്ങളും നൽകണം.

∙ വരുമാന സർട്ടിഫിക്കറ്റ് നൽകാനുള്ള പരിശോധന കൂടുതൽ സൂക്ഷ്മമാക്കാൻ വില്ലേജ് ഓഫിസർമാരോടു നിർദേശിക്കണം.

∙ വർഷത്തിൽ 2 തവണ വില്ലേജ് തല ഓഡിറ്റ് നടത്തണം.

∙ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ഓഫിസ് മുഖേന ലഭിക്കുന്ന അപേക്ഷകളിൽ 5 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി വില്ലേജ് ഓഫിസിൽനിന്നു നേരിട്ടു കലക്ടറേറ്റിലേക്കു റിപ്പോർട്ട് നൽകാൻ നിർദേശിക്കണം.

വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളും ഉൾപ്പെട്ട വ്യക്തികളും സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് സർക്കാരിന് ഉടൻ കൈമാറും.

അപേക്ഷകർക്കായി സഹായ നിർദേശങ്ങൾ

∙ ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാനും ജനങ്ങൾക്കു പ്രയോജനം ലഭിക്കാനും താലൂക്ക്, വില്ലേജ് തലങ്ങളിൽ ഹെൽപ് ഡെസ്ക് രൂപീകരിക്കണം. ഹെൽപ്‌ലൈൻ നമ്പർ പരസ്യപ്പെടുത്തണം.

∙ അപേക്ഷിക്കേണ്ട വിധം, സമർപ്പിക്കേണ്ട രേഖകൾ എന്നിവ വ്യക്തമാക്കുന്ന ബോർഡ് വില്ലേജ് ഓഫിസുകളിൽ പ്രദർശിപ്പിക്കണം.

English Summary: Recommendation to stop fraud in chief minister relief fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com