ADVERTISEMENT

തൊടുപുഴ ∙ മനം മാറ്റം വന്ന ഗുണ്ട നാട്ടിലെ വില്ലന്മാരെ നന്നാക്കാനിറങ്ങിയാലോ? അതാണ് കാട്ടുകൊമ്പന്മാർ കുങ്കിയാനകളാകുമ്പോൾ സംഭവിക്കുന്നത്. കാട്ടിൽ നിന്നു കിട്ടുന്ന കുട്ടിയാനകളെയും മയക്കുവെടി വച്ചു പിടികൂടുന്ന കാട്ടുകൊമ്പൻമാരെയും മെരുക്കിയെടുത്താണു കുങ്കികളാക്കുന്നത്. കാട്ടാനകളെ പിടികൂടാനും മെരുക്കാനും പരിശീലനം കിട്ടിയ ആനകളാണ് കുങ്കിയാനകൾ. 

മൂന്നു വർഷമാണ് പരിശീലന കാലം. മയക്കുവെടി വച്ച് പിടികൂടുന്ന കാട്ടാനയെ തടികൊണ്ടുള്ള ആനക്കൂട്ടിൽ അടയ്ക്കും. ആദ്യനാളുകളിൽ കാട്ടാന കൂടു തകർക്കാൻ ശ്രമിക്കും. രണ്ടു പാപ്പാന്മാർക്കായിരിക്കും ചുമതല. ആന മെരുങ്ങാൻ തുടങ്ങിയാൽ പരിശീലനം ആരംഭിക്കും. ആദ്യപടിയായി ചില നിർദേശങ്ങൾ. അനുസരിച്ചാൽ ആനയ്ക്ക് കരിമ്പോ ശർക്കരയോ നൽകും. പിന്നീട് ആനയെ തൊട്ടും തലോടിയും പാപ്പാന്മാർ അടുപ്പമുണ്ടാക്കും. തുടർന്നു കൂട്ടിനു പുറത്തിറക്കി വിദഗ്ധ പരിശീലനം തുടങ്ങും. 3 വർഷത്തോളമാണു ഡോക്ടർമാരുടെയും വനം ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ പരിശീലനം. 

മറ്റ് ആനകളുമായി ഇടപഴകാൻ അനുവദിക്കും. കാട്ടാനയെ കാണുമ്പോൾ ഭയപ്പെടാതിരിക്കാൻ ഇതു സഹായിക്കും. അടുത്ത പടിയായി പാപ്പാനൊപ്പം കാട്ടിലൂടെ സവാരി നടത്തി കാടുമായി വീണ്ടും ബന്ധം സ്ഥാപിക്കും. പരിശീലനത്തിന്റെ അവസാനപടിയായി ഇവയെ രാത്രി തനിയെ കാട്ടിലേക്ക് അയയ്ക്കും. തിരിച്ചെത്തുന്നതോടെ അവർ പരിശീലനം സിദ്ധിച്ച കുങ്കിയാനകളാകും. 

പരിശീലനം പൂർത്തിയാക്കി കുങ്കി ‘സർവീസിൽ’ കയറിയാൽ 60 വയസ്സു വരെ ഇവർ സർക്കാർ ജീവനക്കാരാണ്! 60–ാം വയസ്സിൽ വിരമിക്കും. പിന്നീട് കേരളത്തിലെ ഏതെങ്കിലും ആന സംരക്ഷണ കേന്ദ്രത്തിൽ വിനോദസഞ്ചാരികളെയും കണ്ട് വിശ്രമിക്കാം.

സാധാരണയായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചു കാട്ടിലേക്ക് ഓടിക്കാനാണു കുങ്കിയാനകളെ ഉപയോഗിക്കാറുള്ളത്. മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നിൽക്കാ‍ൻ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിർത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു. വാരിക്കുഴിയിലോ പൊട്ടക്കുളത്തിലോ ചതുപ്പിലോ അകപ്പെട്ടുപോയ ആനകളുടെ രക്ഷകരായും കുങ്കിയാനകൾ അവതരിക്കാറുണ്ട്. മയക്കുവെടി വച്ചു വീഴ്ത്തുന്ന കാട്ടാനകളുടെ ‘കെയർടേക്കറും’ കുങ്കിയാനകൾ തന്നെ.

ആനകളെ പഠിപ്പിക്കുന്നത് മുത്തങ്ങാക്കളരിയിൽ

കേരളത്തിലെ കുങ്കിയാനകളുടെ ഏക ക്യാംപ് വയനാട്ടിലെ മുത്തങ്ങയിലാണ്. മുൻപു തമിഴ്നാട്ടിലെ മുതുമലയിൽ കൊണ്ടുപോയാണു കേരളത്തിലെ കുങ്കിയാനകളെ പരിശീലിപ്പിച്ചിരുന്നത്. കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ, സൂര്യ എന്നിങ്ങനെ 3 ആനകളെയാണു മുതുമലയിൽ‌ ആദ്യമായി പരിശീലിപ്പിച്ചത്. മൂന്നു മാസത്തോളമുള്ള പരിശീലനത്തിന് 18 ലക്ഷം രൂപയോളം ചെലവായി. പിന്നീട് ഈ ആനകളുടെയും വിദഗ്ധ പരിശീലനം നേടിയ പാപ്പാന്മാരുടെയും സഹായത്തോടെ മുത്തങ്ങയിൽ വച്ചു തന്നെ കുങ്കിയാനകളെ പരിശീലിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മുത്തങ്ങയിൽ നിന്നാണ് ഇടുക്കിയിലേക്ക് 4 കുങ്കികളെത്തുന്നത്.

English Summary : Writeup about elephant training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com