തിരുവനന്തപുരം ∙ സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി.
കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണു പ്രാബല്യം നൽകിയിരുന്നത്. വീണ്ടും നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ്, റഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മിഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂൺ 30നു മുൻപു കമ്മിഷന്റെ തീരുമാനം വരുന്നില്ലെങ്കിൽ നിലവിലുള്ള നിരക്കു വീണ്ടും നീട്ടേണ്ടി വരും.
കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പുറത്തു നിന്ന് അധിക വൈദ്യുതി വാങ്ങിയതിനു യൂണിറ്റിനു 30 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 14 പൈസയും ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം ഇപ്പോൾ റഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങിയതിനു യൂണിറ്റിന് 9 പൈസ വീതം സർചാർജ് ചുമത്താൻ നേരത്തെ കമ്മിഷൻ അനുമതി നൽകിയിരുന്നു.
English Summary : Electricity rate extended upto June 30