തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹരല്ലാത്തവർക്കു സഹായം ചെയ്തുവെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ സർക്കാരിലെ 18 മന്ത്രിമാർക്കും എതിരായ കേസിൽ വിധി പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു ലോകായുക്തയിൽ പരാതി ഫയൽ ചെയ്തു.
2022 ഫെബ്രുവരി 5നു ലോകായുക്തയിൽ വാദം ആരംഭിച്ച കേസിൽ മാർച്ച് 18നു വാദം പൂർത്തിയായിരുന്നു. ഒരു വർഷമായിട്ടും വിധി പുറപ്പെടുവിച്ചിട്ടില്ല. വാദം പൂർത്തിയാകുന്ന കേസുകളിൽ 6 മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്നു സുപ്രീം കോടതി നിരീക്ഷണം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു ഹർജിക്കാരനും കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവുമായ ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.
പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ച്, ഭരണഘടന സ്ഥാപനമായ ലോകായുക്തയ്ക്കു ഹൈക്കോടതി ഇപ്പോൾ നിർദേശം നൽകുന്നത് ഉചിതമല്ലെന്നും ഹർജിക്കാരനു നേരിട്ടു ലോകയുക്തയ്ക്കു പരാതി നൽകാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി ഈ കേസ് ഏപ്രിൽ 3നു വീണ്ടും പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ഉൾപ്പെട്ട ബെഞ്ചാണു വാദം കേട്ടത്.
English Summary: Man gives complaint in Lok Ayukta against the delay in CM Relief fund case verdict